വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് വേദിയില്‍ ചുട്ടമറുപടിയുമായി ശിവഗിരി മഠം. സംസ്ഥാനത്താവിഷ്കരിക്കുന്ന കേന്ദ്രടൂറിസം പദ്ധതികളില്‍ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നതരത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടന വേദിയില്‍ സംസാരിച്ചു.
ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാണിക്കരുതെന്നും ഫെഡറല്‍ മര്യാദകള്‍ പാലിക്കപ്പെടണമെന്നുമായിരുന്നു കടകംപള്ളിയുടെ ആവശ്യം. ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിനായി കേരളം നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
കേരളടൂറിസത്തെ അവഗണിച്ച് ഐടിഡിസിക്ക് നിര്‍വഹണ ചുമതല നല്‍കിയത് കേന്ദ്ര സംസ്ഥാന ബന്ധത്തെ മോശമാക്കും. അതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എന്നെല്ലാം കടകംപള്ളി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനകാര്യം സംസ്ഥാനത്തെ അറിയിച്ചില്ല എന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് നാണക്കേടായിരുന്നു. സംസ്ഥാനത്തെ അറിയിച്ചിരുന്നു എന്നതിന്റെ തെളിവ് അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തുവിട്ടു. അതിന്റെ നാണക്കേട് മറയ്ക്കാന്‍ കൂടിയായിരുന്നു ഇന്നലെ കടകംപള്ളിയുടെ ശ്രമം. കേന്ദ്ര പദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിനുള്ള തിരിച്ചടിയായിരുന്നു ശിവഗിരിതീര്‍ത്ഥാടന സര്‍ക്യൂട്ട്.
കടകംപള്ളിക്ക് വേദിയില്‍ തന്നെ മറുപടി നല്‍കിയത് ശ്രീനാരായണ ധര്‍മ്മ സംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദയാണ്. ശിവഗിരിതീര്‍ത്ഥാടന സര്‍ക്യൂട്ട് ഐ ടി ഡി സിയെ ഏല്പിക്കാന് സംഘത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. കേന്ദ്രത്തെ അതിനായി സമീപിച്ചിരുന്നു. അതിനെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കേണ്ടെന്ന് സ്വാമി ശാരദാനന്ദ വ്യക്തമാക്കി. മഠത്തിന് രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങളില്ലെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: