വര്‍ക്കല: കേന്ദ്ര ടൂറിസം മന്ത്രാലയം കേരളത്തില്‍ 550 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിലാണ് കേരളത്തിലെ ഭാവിയെന്നും ടൂറിസം മേഖലയുടെ വികസനം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണെന്നും കണ്ണന്താനം പറഞ്ഞു.
234 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ടൂറിസംമേഖലയില്നിന്ന് രാജ്യത്തിന് ലഭിച്ച വരുമാനം. ഇതില്‍ 27 ബില്യണ്‍ ഡോളര്‍ മാത്രമാണ് വിദേശ ടൂറിസ്റ്റുകളില്‍നിന്ന് ലഭിച്ചത്. ടൂറിസം മേഖലയില്‍ കൂടുതല്‍ വരുമാനവും ലഭിക്കുന്നത് ആഭ്യന്തര ടൂറിസ്റ്റുകളില്‍നിന്നാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കൂടുതലും സന്ദര്‍ശിക്കുന്നത്. ഇതുകൊണ്ടാണ് സ്വദേശ് ദര്ശന് പദ്ധതിക്ക് കീഴില്‍ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം ഊന്നല്‍ നല്‍കുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി. കേരളത്തിലെ 133 ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി കേന്ദ്ര ഗവണ്മെന്റ് 85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അധ്യക്ഷനായിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്, എം.പിമാരായ ഡോ. എ. സമ്പത്ത്, റിച്ചാര്‍ഡ് ഹേ, വി. ജോയി എംഎല്‍എ, എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഐ.ടി.ഡി.സി ചെയര്‍പേഴ്സണ്‍ റവ്നീര് കൗര്‍, ഡയറക്ടര്‍ കെ. പദ്മകുമാര്‍, എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് രവി പണ്ഡിറ്റ്, വര്‍ക്കല മുനിസിപാലിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വദേശ് ദര്ശന് പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തി ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 69.47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം-അരുവിപ്പുറം-കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം-ചെമ്പഴന്തി ശ്രീനാരായണഗുരുകുലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ആത്മീയ സര്‍ക്യൂട്ട്.
വിനോദസഞ്ചാരികള്‍ക്കായുള്ള സൗകര്യകേന്ദ്രങ്ങള്‍, സൗന്ദര്യവത്കരണം, മെഡിറ്റേഷന്‍/യോഗ കേന്ദ്രങ്ങള്‍, പൊതു സൗകര്യങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, കുടിവെള്ളം, കരകൗശല ബസാര്‍, ബസ് ഷെല്‍ട്ടറുകള്‍, ഓഡിയോ, വീഡിയോ വിര്‍ച്വല്‍ റിയാലിറ്റി ഷോ, മള്‍ട്ടിമീഡിയാ ഷോ, വഴിയോര സൗകര്യങ്ങള്‍, പാര്‍ക്കിംഗ്, സിസി ടിവി, വൈഫൈ, കഫ്റ്റീരിയകള്‍, ഓപണ്‍ എയര്‍ തീയേറ്റര്‍, സ്മാരകങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി ദീപാലങ്കാരം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: