കൊച്ചി: മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കൈയ്യേറ്റതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണുരാജ് എജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എജി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും.
എസ്. രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല.
മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണവും സ്റ്റേ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയും റിപ്പോര്‍ട്ടിലുണ്ട്. എസ് രാജേന്ദ്രന്റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിയമവിരുദ്ധനിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തില്‍ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
നേരത്തെ മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന് എംഎല്‍എ തടയുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ രേണു രാജിനെ അവഹേളിച്ചത്.
അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്… കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെ പോയി എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. എന്നാല്‍ സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രനെതിരേ പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്തെത്തി. എംഎല്‍എയോടു വിശദീകരണം തേടുമെന്നും തെറ്റായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് പറഞ്ഞു. സബ് കളക്ടറോട് എംഎല്‍എ പെരുമാറിയത് ശരിയായ രീതിയിലാണോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും ജയചന്ദ്രന് വ്യക്തമാക്കി. ഇതോടെ പരാമര്‍ശത്തില്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു.
സബ് കളക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവള് എന്നത് അത്ര മോശം മലയാളം വാക്കല്ലെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം.
തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നെന്നു പറഞ്ഞ എസ്. രാജേന്ദ്രന്, എംഎല്‍എ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പൊതുജനമധ്യത്തില്‍ അവളെന്ന് ആക്ഷേപിച്ച എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരേ ജില്ലാ കളക്ടര്‍, റവന്യു ചീഫ് സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, എംഎല്‍എ സ്പീക്കര്‍ക്കു പരാതി നല്‍കിയതായി പറയുന്നുണ്ടെന്നും സത്യാവസ്ഥ ചീഫ് സെക്രട്ടറി മുഖേന സ്പീക്കറെ അറിയിക്കുമെന്നും രേണു രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: