തിരുവനന്തപുരം: മൂന്നാര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നടപടി നൂറ് ശതമാനവും ശരിയാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. നടപടിയെ പിന്തുണച്ച മന്ത്രി മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും പറഞ്ഞു.
റവന്യൂ വകുപ്പിനു കീഴില്‍ ഉദ്യോഗസഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. മൂന്നാറില്‍ എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്- മന്ത്രി പറഞ്ഞു.
അതിനിടെ വിഷയുവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് രേണു രാജ് എജിക്ക് സമര്‍പ്പിച്ചു. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എസ് രാജേന്ദ്രന് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങളില്ല.
മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണവും സ്റ്റേ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയും റിപ്പോര്‍ട്ടിലുണ്ട്. എസ് രാജേന്ദ്രന്റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിയമവിരുദ്ധനിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തില്‍ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: