ആലപ്പുഴ: ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നതായും തൊഴില്‍ദിനങ്ങള്‍ വെട്ടി കുറയ്ക്കുന്നതായുമുള്ള ഇടതു-വലതു മുന്നണികളുടെ കുപ്രചാരണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടമാണ് കേരളത്തിനുണ്ടായതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വേതന വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 6,565 കോടി രൂപ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ നേട്ടം തൊഴിലുറപ്പ് മേഖലയില്‍ സൃഷ്ടിക്കാനായി. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെട്ടു. 2016-2017ല്‍ 113 ശതമാനവും 2017-2018ല്‍ 137 ശതമാനവും നേട്ടമുണ്ടായി. ഹരിത സമൃദ്ധി പ്രവര്‍ത്തനങ്ങള്‍ക്കടക്കം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു. 12,214 കുളങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ സജ്ജമായത്.
കഴിഞ്ഞ പ്രളയത്തിനു ശേഷം കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കി. 60,966 തൊഴില്‍ കാര്‍ഡുകള്‍ പുതുതായി വിതരണം ചെയ്തെന്നും അദ്ദേഹം പറയുന്നു. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ തൊഴിലുറപ്പ് സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത് അഞ്ചരകോടി തൊഴില്‍ ദിനങ്ങളാണ്. ഡിസംബര്‍ പകുതിയോടെ അത് പൂര്‍ത്തിയാക്കി.
പ്രളയക്കെടുതി പുനര്‍നിര്‍മാണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ക്ക് ഈ വര്‍ഷം 150 ദിവസം വരെ തൊഴില്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതും കേരളത്തിലെ തൊഴിലാളികള്‍ക്ക് തുണയായി. സംസ്ഥാനത്ത് 34.92 ലക്ഷം കുടുംബങ്ങള്‍ക്കാണ് തൊഴില്‍ കാര്‍ഡുള്ളത്. ഇതില്‍ തൊഴിലിനായി എത്തിയത് 19.84 ലക്ഷം കുടുംബങ്ങളിലെ 23.76 ലക്ഷം തൊഴിലാളികളാണ്. ഒരു കുടുംബത്തിന് ഇതുവരെ ശരാശരി 51.58 ദിവസം വീതം തൊഴില്‍ നല്കാന് കഴിഞ്ഞു. മുന്‍ വര്‍ഷം ഇതേസമയം 32.84 ദിവസം മാത്രമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: