കുറവിലങ്ങാട്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരെ മദര്‍ ജനറല്‍ സ്ഥലം മാറ്റിയത് രൂപതാ അഡ്മിനിസ്ട്രേറ്റര്‍ അറിയാതെയെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ഇപ്പോഴത്തെ ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തിലാണ്് ഇക്കാര്യം വെളിവാക്കുന്നത്.
തന്റെ അനുമതിയില്ലാതെ ഇനി മദര്‍ ജനറല്‍ ഒരു കത്ത് പോലും കന്യാസ്ത്രീകള്‍ക്ക് നല്‍കരുതെന്ന് ബിഷപ്പ് ആഗ്നലോ കത്തില്‍ കര്‍ശന ഉത്തരവ് നല്കുന്നു. സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ അയച്ച കത്തിന് മറുപടിയായിട്ടാണ് രൂപത അഡ്മിനിസ്ട്രേറ്റര്‍ കത്ത് അയച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനം സംന്യാസിനി സമൂഹത്തിന് മേലുണ്ടെന്ന് തെളിയിക്കുന്നതാണ് ബിഷപ്പ് ആഗ്നലോയുടെ മറുപടിക്കത്ത്. കന്യാസ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു കടുത്ത നടപടി എടുത്തിട്ടും ആ വിവരം മദര്‍ ജനറല്‍ രൂപതയുടെ ചുമതലയുളള അഡ്മിനിസ്ട്രേറ്ററെപ്പോലും അറിയിച്ചില്ലെന്നാണ് കത്തിലൂടെ വെളിവാകുന്നത്.
സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നീന റോസ് നല്കിയ കത്ത് കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്ന് രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് മറുപടിക്കത്തില്‍ പറയുന്നു. ഇനി തന്റെ അനുമതിയില്ലാതെ മദര്‍ ജനറല്‍ നടപടി നേരിട്ട അഞ്ച് കന്യാസ്ത്രീകള്‍ക്കും ഒരു കത്ത് പോലും നല്‍കരുത്. തന്റെ ഈ മറുപടി മദര്‍ ജനറലിനുള്ള നിര്‍ദ്ദേശം കൂടിയാണ്. അത്തരത്തില്‍ ഉത്തരവ് നല്കാന് എനിക്ക് അധികാരമുണ്ട്. രൂപതയുടെ കീഴിലുള്ള സംന്യാസ സമൂഹത്തിന് ഇത്തരമൊരു നിര്‍ദേശം നല്കാന് അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ തനിക്ക് അവകാശമുണ്ട്-ബിഷപ്പ് ആഗ്നലോ പറയുന്നു.
കേസ് അവസാനിക്കുന്നത് വരെ അഞ്ച് പേര്‍ക്കും കുറവിലങ്ങാട് മഠത്തില്‍ നിന്ന് എങ്ങോട്ടും പോകേണ്ടി വരില്ല. കേസ് തുടരുന്ന കാലം വരെ നിങ്ങള്‍ക്ക് മഠത്തില്‍ തുടരാമെന്നും രൂപതാ അധികാരി എന്ന നിലയില്‍ മഠത്തില്‍ നിന്ന് മാറ്റാന്‍ ഒരു നീക്കവും ഉണ്ടാകില്ലെന്നും കത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. സത്യം പുറത്തു വരാന്‍ തെളിവുകള്‍ അത്യാവശ്യമാണ്. സത്യം പുറത്ത് വരണമെന്ന് തന്നെയാണ് സഭ കരുതുന്നതെന്നും അഡ്മിനിസ്ട്രേറ്റര്‍ അയച്ച കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: