തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അപമാനിച്ച സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച, എംഎല്‍എ ഹോസ്റ്റലിലേയ്ക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഹോസ്റ്റലിന് മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രജ്ഞിത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഭൂമാഫിയകളുടെ ബിനാമിയാണ് എംഎല്‍എ എസ്. രാജേന്ദ്രന്. ഒന്‍പത് വര്‍ഷത്തിനിടെ 14 കളക്ടര്‍മാരെയാണ് ദേവികുളത്ത് നിന്നും മാറ്റിയിരിക്കുന്നത്. സിപിഎമ്മിന്റെ കപടമുഖമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. രേണുരാജിനെയും ചൈത്ര തെരേസ ജോണിനേയും പോലുള്ള യുവ ഐഎഎസ്-ഐപിഎസ് ഉദേ്യാഗസ്ഥരെ അംഗീകരിക്കുകയും ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ നവോത്ഥാനമെന്നും രജ്ഞിത്ത് ചന്ദ്രന് പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ആര്.ബി. രാഗേന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം മണവാരി രതീഷ്, സംസ്ഥാന മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കിള്ളി അനീഷ്, മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേത്യത്വം നല്കി. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: