ആലപ്പുഴ: ദീര്‍ഘകാലം മകളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് ജീവപര്യന്തം തടവ്. ചെങ്ങന്നൂര്‍ സ്വദേശിയായ അമ്പതുകാരനെയാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ എയ്ഡ്സ് ബാധിതയായി 2012ല്‍ മരണമടഞ്ഞിരുന്നു. പ്രതിയും നിരന്തരം പീഡനത്തിനിരയായ മകളും എയ്ഡ്്സ് ബാധിതരാണ്.
അമ്മ ജീവിച്ചിരിക്കെ തന്നെ 12 വയസ്സുള്ളപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശാരീരികമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നാണ് കേസ്. 2013 ആഗസ്റ്റ് 30 വരെ ഇതുതുടര്‍ന്നു. പെണ്‍കുട്ടിയില്‍ നിന്ന് വിവരം ലഭിച്ച പ്രദേശവാസിയായ അങ്കണവാടി വര്‍ക്കര്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ കമ്മിഷന് കോ-ഓര്‍ഡിനേറ്ററെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബന്ധപ്പെട്ടതോടെ അന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വൈസ് പ്രിന്‍സിപ്പലായിരുന്ന ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തി. എന്നാല്‍ പ്രതി ഇവരെ തടഞ്ഞു. ഇതോടെ ചെങ്ങന്നൂര്‍ പോലീസെത്തി മൊഴിരേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
പ്രതി മഹാരാഷ്ട്രയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് പുറമെ ഒരു മകന് കൂടിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എഫ്എന്, ജുവനൈല്‍ ജസ്റ്റീസ് ആക്ട് 23 വകുപ്പ് പ്രകാരമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതുപ്രകാരം ജീവിതാന്ത്യംവരെ തടവില്‍ കഴിയണമെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രണ്ടുലക്ഷം രൂപ പിഴയൊടുക്കണം. ഇത് എയ്ഡ്സ് ബാധിതയായി പ്രത്യേക പരിചരണ കേസില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നല്‍കണം.
ഒപ്പം കേരള വിക്റ്റിംസ് കോമ്പന്‍സേഷന്‍ റൂള്‍സ് പ്രകാരമുള്ള സഹായങ്ങള്‍ ഇരയ്ക്ക് ലഭ്യമാക്കണമെന്ന് കോടതി ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയെ ചുമതലപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ സി. വിധു ഹാജരായി. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: