നാദിയാദ്: പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സില് നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം ലക്ഷ്യമാക്കി കുതിക്കുന്നു. മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ കേരളം 65 പോയിന്റുമായാണ് കിരീടത്തിലേക്ക് കുതിക്കുന്നത്. കേരളത്തിന് നാല് സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 10 മെഡലുകളായി. 41 പോയിന്റുമായി തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്‍ണ റോയ്, ലോങ്ജമ്പില്‍ മാതിരപ്പള്ളി എംഎ കോളേജ് സ്പോര്‍ട്സ് അക്കാദമിയിലെ സാന്ദ്ര ബാബു എന്നിവര്‍ ഇന്നലെ പൊന്നണിഞ്ഞു. 4-100 മീറ്റര്‍ റിലേയിലാണ് മൂന്നാം സ്വര്‍ണം. 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി. റോയ് വെള്ളി നേടിയപ്പോള്‍ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യു, 3000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ സി.കെ. ശ്രീജ എന്നിവര്‍ വെങ്കലമണിഞ്ഞു.
13.91 സെക്കന്‍ഡില്‍ ഹര്ഡിലുകള്ക്കുമീതെ ചിറകുവിരിച്ച് പറന്നെത്തിയാണ് അപര്‍ണ തന്റെ അവസാന ദേശീയ സ്കൂള്‍ മീറ്റില്‍ പൊന്നണിഞ്ഞത്. അതേസമയം മറ്റൊരു പ്രതീക്ഷയായ അലീന വര്‍ഗീസ് ആറാമതായി.
5.97 മീറ്റര്‍ ചാടിയാണ് സാന്ദ്രബാബു ലോങ്ജമ്പില്‍ സ്വര്‍ണം നേടിയത്. തമിഴ്നാടിന്റെ ബബിഷ വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ പി.എസ്. പ്രഭാവതി ആറാമതായി. സ്പ്രിന്റ്റിലേയില് അലീന വര്‍ഗീസ്, അപര്‍ണ റോയ്, അഞ്ജലി. പി.ഡി, ആന്‍സി സോജന് എന്നിവര്‍ 47.58 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പൊന്നണിഞ്ഞത്. തമിഴ്നാട് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും നേടി.
1500 മീറ്റര്‍ ഓട്ടത്തില്‍ 4:45.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മിന്നു പി. റോയിയാണ് വെള്ളി നേടിയത്. ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു 13.63 മീറ്റര്‍ എറിഞ്ഞും 3000 മീറ്റര്‍ നടത്തത്തില്‍ സി.കെ. ശ്രീജ 14:51.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തുമാണ് വെങ്കലത്തിന് അവകാശികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: