മാഞ്ചസ്റ്റര്‍: സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കില്‍ ചെല്‍സിയെ മുക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഗോള്‍ ശരാശരിയില്‍ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറി വന്നു. എത്തിഹാദ് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും അറുപത്തിയഞ്ച് പോയിന്റ് വീതമായി. പക്ഷെ ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. സിറ്റി 27 മത്സരങ്ങളിലാണ് 65 പോയിന്റ് നേടിയത്. അതേസമയം ലിവര്‍പൂള്‍ 26 മത്സരങ്ങളിലാണ് 65 പോയിന്റ് നേടിയിട്ടുള്ളത്.
ആദ്യ ഇരുപത്തിയഞ്ച് മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി നാലു ഗോളുകള്‍ ചെല്‍സിയുടെ വലയിലാക്കി വിജയം എതാണ്ടുറപ്പാക്കി. നാലാം മിനറ്റില്‍ സ്റ്റെര്‍ലിങ്ങാണ് സ്കോറിങ് തുടങ്ങിയത്. പിന്നീട് അഗ്യൂറോയൂട ഊഴമായിരുന്നു. 13, 19 മിനിറ്റുകളില്‍ ചെല്‍സിയുടെ ഗോള്‍ വലകുലുക്കി. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഗുണ്ടോഗന് ഗോളടിച്ചതോടെ സിറ്റി 4-0 ന് മുന്നിലായി.
ഇടവേളയ്ക്ക് ശേഷമാണ് അഗ്യൂറോ തന്റെ മൂന്നാം ഗോള്‍ നേടി ഹാട്രിക്ക് തികച്ചത്. 56-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഈ അര്‍ജന്റീനിയന്‍ താരം ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. സ്കോറിങ്ങിന് തുടക്കമിട്ട സ്റ്റെര്‍ലിങ്ങ് തന്നെ സിറ്റിയുടെ അവസാന ഗോളും നേടി. കളിയവസാനിക്കാന്‍ പത്ത്് മിനിറ്റുള്ളപ്പോഴാണ് സ്റ്റെര്‍ലിങ്ങ് തന്റെ രണ്ടാം ഗോളിലൂടെ സിറ്റിക്ക് 6-0 ന്റെ വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: