ന്യൂദല്‍ഹി: ഇരു രാജ്യങ്ങളും തമ്മിലുളള രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ അവസാനിച്ചതിനുശേഷമേ ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കൂയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇന്ത്യ- പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര വീണ്ടും ആരംഭിക്കണമെന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ വസീം ഖാന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ബിസിസിഐ.
സാഹചര്യങ്ങള്‍ അനുകൂലമായാല്‍ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ തയാറാണ്. പക്ഷെ അടുത്തെങ്ങും സാഹചര്യം മെച്ചപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്നും ബിസിസിഐ ഭാരവാഹി പറഞ്ഞു. പാക്കിസ്ഥാനുമായി പരമ്പര കളിക്കാന്‍ ഇന്ത്യ തയാറാവണമെന്നും വര്‍ഷങ്ങളായി ഇന്ത്യ ഇതില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വസീം പ്രതികരിച്ചിരുന്നു. നേരത്തെ ബിസിസിഐക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതിയും നല്‍കിയിരുന്നു.
2015-23 കാലഘട്ടത്തിനിടെ ആറ് പരമ്പരകള്‍ കളിക്കാമെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലെത്തിയിരുന്നെന്നും എന്നാല്‍ പിന്നീട് ബിസിസിഐ ഇതില്‍നിന്നും പിന്നോട്ട് പോയെന്നുമാണ് പരാതി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയാണ് അവസാന വാക്കെന്നും ബിസിസിഐക്ക് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: