കൊച്ചി: അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തില്‍നിന്നും ഒഴിവാക്കണമെന്ന് ആയുര്‍വേദിക് മെഡിസിന് മാനുഫാക്ചറേഴ്സ് ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു. അബ്കാരി നയരൂപീകരണത്തിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്റെ ഏകാംഗ കമ്മീഷന് റിപ്പോര്‍ട്ടില്‍ അരിഷ്ടാസവങ്ങള്‍ മദ്യമായി കാണുന്നത് ശരിയല്ലെന്ന് സൂചിപ്പിച്ചിട്ടും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
അരിഷ്ടാസവങ്ങള്‍ മദ്യമായി കാണുന്നത് ശരിയല്ലെന്ന് സൂചിപ്പിച്ചിട്ടും കേരള സര്‍ക്കാര്‍ അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തില്‍ നിന്ന് ഒഴിവാക്കാത്തത് ഖേദകരമാണെന്ന് ഭാരവാഹികളായ ഡോ. ഡി. രാമനാഥന്, കെ.ആര് ജയചന്ദ്രന്, എം. ഹരികൃഷ്ണന്, ഡോ. എം. ഗോപാലന്, ഡോ. അജിത്ത് ശുക്ല, ചിരാഗ് സോളങ്കി, ബെന്നറ്റ് അഗസ്റ്റിന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആയുര്‍വേദ മരുന്നുകളും അരിഷ്ടാസവങ്ങളും ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക ലൈസന്‍സ് പ്രകാരമാണ് ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അരിഷ്ടാസവങ്ങള്‍ വിതരണം ചെയ്യുവാനും വില്‍ക്കുവാനും എക്സൈസ് ഡിപ്പാര്ട്ടുമെന്റില് നിന്നുള്ള ലൈസന്‍സ് വേണമെന്ന് നിയമം നിലനില്‍ക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് ആയുര്‍വേദ ഔഷധങ്ങളും അരിഷ്ടാസവങ്ങളും വില്ക്കാന് എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈസന്‍സ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടുകയും, സുപ്രീംകോടതിയിലെ ഡോ. പ്രിയംവദയുടെ വിധിന്യായത്തില്‍ വരെ അരിഷ്ടാസവങ്ങള്‍ മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന ഉത്തരവുണ്ടായിട്ടും ഇന്നും എക്സൈസ് വകുപ്പ് അരിഷ്ടാസവങ്ങള്‍ക്ക് വിതരണ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നതുപോലെ പിടിച്ചെടുക്കുകയാണ്. ഇതുമൂലം കേരളത്തിലെ പല ആയുര്‍വേദ ചെറുകിട വ്യവസായ യൂണിറ്റുകളും വന്‍പ്രതിസന്ധി നേരിടുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: