ന്യൂദല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേശീയ ന്യൂനപക്ഷ കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്കി.
ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്നും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഉള്ള നിര്‍വചനവും സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സംവരണം പ്രധാനമായും സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗത്തിനാണ് സംവരണം ലഭിക്കുന്നതെന്നും അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമായതിനാല്‍ അതതു സംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കാത്ത സ്ഥിതിയിലാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഈ വാദം പരിഗണിച്ചാണ് ന്യൂനപക്ഷങ്ങളെ പുനര്‍ നിര്‍വചിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. ഈ എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. ഇതു കണക്കിലെടുത്ത് എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് സംവരണവും മറ്റും നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സുപ്രീംകോടതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തിന്മേല് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന്‍ അഡ്വ. ജോര്‍ജ് കുര്യന് പ്രതികരിച്ചു. കോടതി നല്കിയ സമയപരിധി പാലിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് കമ്മീഷന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിക്കാത്ത വിഷയമാണിതെന്നാണ് ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: