തിരുവനന്തപുരം : ഇടുക്കി സബ് കളക്ടര്‍ ഡോ. രേണുരാജിനെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചതിന് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മാധ്യമങ്ങളില്‍ നല്കിയ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകള്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ആര് സംസാരിച്ചാലും നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം. സി. ജോസെഫെയിന് അറിയിച്ചു.
സ്ത്രീകളോട് ഉപയോഗിക്കുന്ന ഭാഷനിലവാരമുള്ളതായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അവള്, എടീ, പോടീ, തുടങ്ങിയ പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കാന്‍ ജനപ്രതിനിധിക്കെന്നല്ല ആര്‍ക്കും അവകാശമില്ല. ഉന്നത സ്ഥാനത്തിരിക്കുന്ന വിദ്യാസമ്പന്നയായ സ്ത്രീക്കെതിരെ ഇത്തം വാക്കുകള്‍ ഉപയോഗിക്കുന്നത് വനിതാ കമ്മീഷന് ഗൗരവമായി തന്നെ എടുക്കും.
സ്ത്രീകളെ അപമാനിച്ചാല്‍ വലിയവരെന്നോ, ചെറിയവരെന്നോ ഭേദമില്ലാതെ അതിനെതിരെ പരാതിപ്പെടാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. അതാര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ അത്തരം കാര്യങ്ങളിലേക്ക് പോകാതിരിക്കുകയെന്നതാണ് സമൂഹത്തിന്റെ മാന്യത. എംഎല്‍എയ്ക്കെതിരെയുള്ള കേസില്‍ വനിതാ കമ്മീഷന് മുഖം നോക്കാതെ സ്വാഭാവിക നടപടിക്രമങ്ങള്‍ പാലിക്കുമെന്നും എം.സി. ജോസെഫെയിന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: