കൊച്ചി : ടി.പി. വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയത് അച്ചടക്കമുള്ള തടവുകാരനായതുകൊണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജയിലില്‍ വെച്ച് കുഞ്ഞനന്തനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതായി വന്നിട്ടില്ലെന്നും, ഇതുവരെ കുഞ്ഞനന്തന് രാഷ്ട്രീയ പരിഗണനയൊന്നും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടിപിയുടെ ഭാര്യ കെ.കെ. രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പിന്തുണച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
പി.കെ. കുഞ്ഞനന്തന് ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശശീന്ദന് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. ശരീരത്തിന്റെ ഒരുഭാഗം പോലും അസുഖം ബാധിക്കാത്തതായി ഇല്ലെന്നും. ഗുരുതരമായ സന്ധിവേദനയും പ്രമേഹവും ഉണ്ടെന്നും അതിനാല്‍ ശിക്ഷമരവിപ്പിക്കണമെന്നും കുഞ്ഞനന്തന് കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ അസുഖങ്ങളെല്ലാം എല്ലാവര്ക്കും ഉണ്ടാകുന്നതല്ലേയെന്ന് ചോദിച്ച കോടതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ്. സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. കൂടാതെ ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: