ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശ വിമാനക്കമ്പനിയുടെ ദല്ലാളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് . രാഹുല്‍ ആരോപിക്കുന്ന മെയില്‍ എയര്‍ബസുമായി ബന്ധപ്പെട്ടതാണ്. ഇതും റഫേലുമായി എന്താണ് ബന്ധമെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. റഫേലിനോട് മത്സരിക്കുന്ന വിമാനക്കമ്പനികളുടെ ദല്ലാളായാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എയര്‍ബസിന്റെ സ്വകാര്യ മെയില്‍ എങ്ങനെയാണ് ലഭിച്ചതെന്ന് രാഹുല്‍ വ്യക്തമാക്കണം. ആരാണ് രാഹുലിന് ഇത് നല്‍കിയത്. യുപിഎ കാലത്ത് നടന്ന ചില കരാറുകളില്‍ സംശയിക്കപ്പെടുന്ന കമ്പനിയാണ് എയര്‍ബസ്. രാജീവ് തല്‍വാറിന് 100 കോടി നല്കിയ കമ്പനിയാണ് ഇതെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
അതേസമയം രാഹുലിന്റെ ആരോപണം നിഷേധിച്ച് റിലയന്‍സ് രംഗത്തെത്തി. എയര്‍ബസ് കമ്പനിയുടെ ഇ മെയിലാണ് രാഹുല്‍ ഗാന്ധി പുറത്തു വിട്ടത്. ഇത് എയര്‍ബസ് ഹെലികോപ്ടറും റിലയന്‍സുമായുള്ള കരാറിനു മുന്നോടിയായുള്ള മെയിലാണ്. എന്നാല്‍ എയര്‍ബസ് മഹീന്ദ്രയുമായാണ് കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. ഫ്രാന്‍സ് ഇന്ത്യ ഉഭയകക്ഷി കരാര്‍ ഒപ്പിട്ടത് 2016 ജനുവരിയിലാണ്. സത്യം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും റിലയന്‍സ് വക്താവ് വ്യക്തമാക്കി.
റഫേല്‍ ഇടപാടിനെതിരെ രാഹുല്‍ രംഗത്ത് വരുന്നത് കരാര്‍ നേടാനായി മത്സരിച്ച മറ്റ് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. റഫേലിനോട് അവസാനം വരെ മത്സരിച്ച യൂറോഫൈറ്റര്‍ ടൈഫൂണിന്റെ പിന്നിലുള്ള രാജ്യങ്ങള്‍ക്ക് വേണ്ടി രാഹുല്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജര്‍മ്മനി. ബ്രിട്ടന് , സ്പെയിന് , ഇറ്റലി എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് യൂറോഫൈറ്റര്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: