കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ എവിടെങ്കിലും സ്ഥാനാര്‍ത്ഥി കുപ്പായം അണിയാനുള്ള അണിയറ നീക്കങ്ങള്‍ക്കിടയിലാണ് കുറ്റപത്രം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന് കുടുങ്ങിയത്. കേസില്‍ ജയരാജനെ റിമാന്‍ഡ് ചെയ്തതോടെ മത്സരത്തില്‍ നിന്നു പിന്മാറി. പിണറായി സര്‍ക്കാരില്‍ ജയരാജന് ആഭ്യന്തര മന്ത്രിയാകുമെന്ന പോസ്റ്ററുള്‍പ്പെടെ അന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീരേന്ദ്രകുമാറിന്റെ ലോകതാന്ത്രിക്ക് ജനതാദള്‍ എല്‍ഡിഎഫില്‍ വന്നതോടെ വടകര ലോകസഭാ മണ്ഡലം ജയരാജനിലൂടെ തിരിച്ച് പിടിക്കാന്‍ ഇപ്പോള്‍ സിപിഎം ശ്രമം നടത്തി വരികയായിരുന്നു. അപ്പോഴാണ് ഷുക്കൂര്‍ വധഗൂഢാലോചനക്കേസിലെ കുരുക്ക് മുറുകിയത്.
ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരിച്ചടിയാവുമെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കി. സമാനമായ രീതിയില്‍ സിപിഎം ആസൂത്രിതമായി നടപ്പിലാക്കിയതെന്ന് തെളിഞ്ഞ തലശ്ശേരിയിലെ ഫസല്‍, മട്ടന്നൂരിലെ ഷുഹൈബ് കൊലപാതകങ്ങളും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ന്യൂനപക്ഷവേട്ടയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കും. ഇതും സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. ശബരിമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസികളില്‍ നിന്നും അകന്ന പാര്‍ട്ടിക്ക് അവസാന പ്രതീക്ഷയായിരുന്ന ന്യൂനപക്ഷവും കൈവിടുമെന്നാണ് അവസ്ഥ.
യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകം 2018 ഫെബ്രുവരി 12നായിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കേസില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 17 പേരെ പിടികൂടിയിട്ടുണ്ട്. മനോജ് വധക്കേസില്‍ പി. ജയരാജന് 25 ാം പ്രതിയാണ്. എന്ഡിഎഫുകാരനായിരുന്ന തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും ആദ്യം മുതല്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് ആര്‍എസ്എസിനുമേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ പച്ചക്കളളം പുറത്ത് വരികയും ഉന്നത നേതാക്കളുടെ പങ്ക് സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. നേതാക്കളായ കാരായിമാര്‍ ഇപ്പോഴും കോടതി ഉത്തരവു പ്രകാരം ജില്ലയ്ക്കു പുറത്താണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: