ഇടുക്കി: സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിനെ ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് കളക്ടര്‍ കെ. ജീവന്‍ബാബുവിന്റെ റിപ്പോര്‍ട്ട്. സബ്കളക്ടറുടെ ഓഫീസിലെത്തിയ എംഎല്‍എ അവരോട് ദേഷ്യപ്പെട്ടു. പിന്നെ ഫോണില്‍ വിളിച്ചും ശകാരിച്ചു, മോശമായി സംസാരിച്ചു. ചീഫ് സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കി.
പഴയ മൂന്നാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് റവന്യൂവകുപ്പിന്റെ അനുമതിയില്ലെന്നു കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്നത്തില്‍ ഇടപെട്ട എംഎല്‍എ സബ് കളക്ടറുടെ ഓഫീസില്‍ നേരിട്ടെത്തി നിര്‍മാണത്തിന് അനുമതി തേടി. അനുവദിക്കാതെ വന്നതോടെ ദേഷ്യപ്പെട്ട് മടങ്ങി. നിരോധന ഉത്തരവിന് ശേഷവും പണി തുടര്‍ന്നതോടെ ഉച്ചയോടെ മൂന്നാര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസറും ഭൂസംരക്ഷണ സേനയും സ്ഥലത്തെത്തി. എന്നാല്‍ കോണ്‍ട്രാക്ടറും പഞ്ചായത്ത് അംഗങ്ങളും ഇവരെ അധിക്ഷേപിച്ച് മടക്കി അയച്ചു. പിന്നീട് ദേവികുളം ഭൂരേഖ തഹസില്‍ദാര്‍ പോലീസിന്റെ സഹായത്തോടെ എത്തി പണി തടഞ്ഞു. എന്നാല്‍ എംഎല്‍എ എത്തി പണി തുടരാന്‍ നിര്‍ദേശിച്ച് ഉദ്യോഗസ്ഥരെ ശകാരിച്ചു. പണി തടയാന്‍ വെല്ലുവിളിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സബ് കളക്ടറെ ഫോണില്‍ വിളിച്ചു ശകാരിച്ചെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. 29 സെക്കന്‍ഡ് കോളില്‍ യാതൊരു അനുമതിയും ആവശ്യമില്ലെന്നും പണി നടത്തിക്കുമെന്നും രാജേന്ദ്രന് പറഞ്ഞു. വിവരങ്ങള്‍ രാവിലെ എംഎല്‍എയോട് പറഞ്ഞിരുന്നല്ലോ എന്ന് സബ് കളക്ടര്‍ പറഞ്ഞതിനെയും രാജേന്ദ്രന് ചോദ്യം ചെയ്തു. മേലില്‍ അങ്ങനെ വിളിക്കരുതെന്ന് ഉച്ചത്തില്‍ പലതവണ പറഞ്ഞു. പിന്നീടാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുണ്ടായ വിവാദമായ പരമാര്‍ശം നടത്തുന്നത്. വീഡിയോ തെളിവുസഹിതം കളക്ടര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: