ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശവ്യാപകമായി ആരംഭിച്ച ”എന്റെ കുടുംബം ബിജെപി കുടുംബം” ക്യാമ്പയിന് വന്‍ ജനസ്വീകാര്യത. ആദ്യദിവസം തന്നെ രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സ്വവസതികളില്‍ ക്യാമ്പയിന്റെ ഭാഗമായി ബിജെപി പതാക ഉയര്‍ത്തി.
അഹമ്മദാബാദില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ച്ച് രണ്ട് വരെ നീളുന്ന പരിപാടിയില്‍ അഞ്ചു കോടി വീടുകളിലാണ് എന്റെ കുടുംബം ബിജെപി കുടുംബം എന്ന പാര്‍ട്ടി പ്രചാരണത്തിന്റെ ഭാഗമാകുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും വീടുകളില്‍ എന്റെ കുടുംബം ബിജെപി കുടുംബം എന്നെഴുതിയ സ്റ്റിക്കറുകള്‍ പതിപ്പിക്കും. വീടുകളില്‍ പാര്‍ട്ടി പതാകയും ഉയര്‍ത്തും. ഒരു വീട്ടില്‍ നാലു പേര് എന്ന കണക്കില്‍ ചുരുങ്ങിയത് ഇരുപത് കോടി പേരിലേക്ക് നേരിട്ട് എത്തുന്ന ക്യാമ്പയിനാണിത്.
വീടുകളില്‍ ഉയര്‍ത്തുന്ന പാര്‍ട്ടി പതാക വികസനത്തിന്റെയും വിശ്വാസത്തിന്റെയും ദേശീയതയുടേയും അടയാളമാണെന്ന് അമിത് ഷാ അഹമ്മദാബാദില്‍ പറഞ്ഞു. ജാതീയതയുടേയും കുടുംബാധിപത്യത്തിന്റെയും അവസാനമാണ് പ്രധാനമന്ത്രി മോദിയുടെ ഭരണകാലമെന്നും ഷാ പറഞ്ഞു.
എന്റെ കുടുംബം ബിജെപി കുടുംബം, മഹാ സമ്പര്‍ക്ക അഭിയാന്, കമല്‍ജ്യോതി, വിജയ സങ്കല്പ്പ റാലി എന്നീ നാല് പരിപാടികളാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങളും രാജ്യത്തെ പാവപ്പെട്ടവരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ബിജെപിയുടെ വിജയം സാധ്യമാക്കും. രാജ്യത്തെ അമ്പതു കോടി പാവപ്പെട്ടവരുടെ ജീവിതം ഉയര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
17 കോടി വോട്ടുകളാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. രാജ്യത്താകെ 11 കോടി പേരാണ് പാര്‍ട്ടി അംഗത്വം എടുത്തിട്ടുള്ളത്. ഇതിന് പുറമേ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ ലഭിച്ച 35 കോടി പേരും മുദ്രാ വായ്പ ലഭിച്ച ഏഴുകോടി പേരും ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിച്ച ആറുകോടി പേരുമുണ്ട്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: