നാദിയാദ്: 64-ാമത് ദേശീയ സീനിയര്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം നിലനിര്‍ത്തി. ആറ് സ്വര്‍ണവും 7 വെള്ളിയും രണ്ട് വെങ്കലവുമടക്കം 104 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീടധാരണം. രണ്ടാമതുള്ള തമിഴ്നാടിന് 54 പോയിന്റ് മാത്രമാണുള്ളത്. 41.5 പോയിന്റുമായി ദല്‍ഹിയാണ് മൂന്നാമത്. ഇത്തവണ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗം മത്സരങ്ങള്‍ വേറെവേറെയാണ് നടത്തുന്നത്. ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ 15 മുതല്‍ 17 വരെ ഇതേ വേദിയില്‍ നടക്കും.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് നേടിയത്. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ആറു സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമായി.
അവസാന ദിനത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബും 4-400 മീറ്റര്‍ റിലേ ടീമുമാണ് കേരളത്തിനായി പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം ലോങ്ജമ്പിലും സ്വര്‍ണം നേടിയ സാന്ദ്ര ഇതോടെ ഡബിള്‍ തികച്ചു. മാതിരപ്പള്ളി എംഎ കോളേജ് സ്പോര്‍ട്സ് അക്കാദമിയുടെ താരമാണ് സാന്ദ്ര. 12.54 മീറ്റര്‍ താണ്ടിയാണ് സാന്ദ്ര ബാബുവിന്റെ സുവര്‍ണനേട്ടം.
പിന്നാലെ 4-400 മീറ്റര്‍ റിലേയില്‍ ടി. സൂര്യമോള്‍, റിയമോള് ജോയ്, ജി. രേഷ്മ, തെരേസ മാത്യു എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 3:55.45 സെക്കന്‍ഡിലായിരുന്നു ഇവര്‍ ഫിനിഷ് ലൈന്‍ കടന്നത്. പഞ്ചാബ് വെള്ളിയും ഗുജറാത്ത് വെങ്കലവും നേടി.
ട്രിപ്പിള്‍ജമ്പില്‍ കേരളത്തിനായി മെറിന് ബിജു (12.02 മീ.), 200 മീറ്ററില്‍ ആന്‍സി സോജന് (24.50 സെക്കന്‍ഡ്), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പ് (1:04.10 സെക്കന്‍ഡ്) എന്നിവരാണ് കേരളത്തിന്റെ വെള്ളിമെഡല്‍ നേട്ടക്കാര്‍. കോതമംഗലം സെന്റ് ജോര്‍ജ് താരമായ മെറിന് ബിജു മീറ്റിന്റെ ആദ്യ ദിനം ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ താരമായ ആന്‍സി സോജന് നൂറ് മീറ്ററിലും വെള്ളി നേടിയിരുന്നു. 200 മീറ്ററില്‍ അപര്‍ണ റോയ് നാലാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: