സെന്റ് ലൂസിയ: വിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ നാലിന് 325 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസിനെ 154 റണ്‍സില്‍ ചുരുട്ടിക്കെട്ടിയ ഇംഗ്ലണ്ടിന് ഇതോടെ ലീഡ് 448 റണ്‍സായി. തുടക്കം പാളിയ ഇംഗ്ലണ്ടിന് നായകന് ജോ റൂട്ടിന്റെ സെഞ്ചുറിയാണ് കരുത്തേകിയത്. 111 റണ്‍സോടെ നായകന് റൂട്ടും 29 റണ്‍സോടെ ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിനായി ജോ ഡെന്‍ലിയും (69) ജോസ് ബട്ലറും (56) അര്‍ധ സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ പരാജയപ്പെട്ടതാണ് ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചത്.
ഫാസ്റ്റ് ബൗളര്‍മാരായ കെമാര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍, കീമോ പോള്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഓള് റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറുടെ അഭാവത്തില്‍ ഓപ്പണര്‍ ക്രെയിഗ് ബ്രാത്ത്വെയിറ്റാണ് വിന്‍ഡീസ് ടീമിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: