മുസഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ സൈന്യത്തിനും ഐഎസ്ഐയ്ക്കുമെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. തിങ്കളാഴ്ച മുസഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്ക്കും ഐഎസ്ഐയ്ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
കശ്മീരില്‍ നിന്ന് വിദ്യാര്‍ഥികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികളേയും മറ്റും സൈന്യം പീഡിപ്പിക്കുന്നതുള്പ്പടെയുള്ള ക്രൂര പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്.
അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക് സൈന്യമാണെന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനിടെ നാഷണല്‍ സ്റ്റുഡന്‍സ് ഫെഡറേഷന് അഭിപ്രായപ്പെട്ടു. അടുത്തിടെ പാക് അധിനിവേശ കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതക പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച വീണ്ടും പ്രകടനം സംഘടിപ്പിച്ചത്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന തങ്ങളെ പാക് സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: