തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് വിശ്വാസികളെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുകയാണ്. യുഡിഎഫ് എല്ലാം വാക്കില്‍ മാത്രമാണ് ഒതുക്കുന്നത്.
വിശ്വാസികള്‍ അല്ലാത്തവരുടെ കൈകളിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് പോകുന്നത്. എല്‍ഡിഎഫ് അവിശ്വാസികളുടെ മുന്നണിയായി മറിയിരിക്കുകയാണെന്നും ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എം.എസ് കുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി സുധീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേത്യത്വം നല്കി.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയും, കോട്ടയത്ത് എ.എന്‍ രാധാകൃഷ്ണനും എറണാകുളത്ത് പി.കെ. കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസര്‍ഗോഡ് കെ.സുരേന്ദ്രനും കോഴിക്കോട് പി.എം വേലായുധനും കണ്ണൂരില്‍ കെ.പി ശ്രീശനും മലപ്പുറത്ത് ജി. രാമന്‍നായരും സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ബിജെപി നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായായിരുന്നു സത്യഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: