ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരായ ഒരു ദിവസത്തെ ഉപവാസ സമരം നടത്താന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുലച്ചത് 11.2 കോടി രൂപ. പ്രതിഷേധക്കാരെ ദല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ക്കായി മാത്രം 1.12 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.
പ്രതിഷേധക്കാര്‍ക്കു വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ചതായും സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ സെക്രട്ടറി രവി ചന്ദ് മുദ്ദദ ഒപ്പു വെച്ച ഉത്തരവ് ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏകദിന ദീക്ഷാ പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി സെക്കന്തരാബാദില്‍ നിന്ന് 2 തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതായി ഫെബ്രുവരി ആറിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് കോടികള്‍ ചെലവഴിച്ച് സമരം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച നായിഡു ഉപവാസ സമരം നടത്തിയ ആന്ധ്രാഭവനില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തുടങ്ങിയവരും പിന്തുണയുമായി എത്തിയിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ചുള്ള ആന്ധ്രാ സര്‍ക്കാരിന്റെ ഉപവാസത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: