തൃശൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരായ പോലീസ് അന്വേഷണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തൃശൂരില്‍ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോവാന് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ജയരാജനെതിരായ കേസ് ഒതുക്കിയത്. രണ്ട് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരായ ബലാത്സംഗ പരാതികള്‍ ഇടത് സര്‍ക്കാര്‍ മുക്കിയതായും ശ്രീധരന് പിള്ള പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണ ഇപ്പോള്‍ പരസ്യമാണ്. ഇവര്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്.
ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ മുന്നില്‍ നിന്ന് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ആത്മാര്‍ഥതയില്ലാത്ത സമരമാണ് കോണ്‍ഗ്രസ് നടത്തിയത്. ഇത് ജനങ്ങളെ കബളിപ്പിക്കലായിരുന്നു. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാകും ബിജെപി കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുക.
സംസ്ഥാനത്ത് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുകയാണ്. പ്രാഥമിക പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായാലേ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയുള്ളൂ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
നേതാക്കളായ കെ.വി. ശ്രീധരന്മാസ്റ്റര്, എം.എസ്.സമ്പൂര്‍ണ, ഷാജുമോന്‍ വട്ടേക്കാട്, എ. നാഗേഷ്, രവികുമാര്‍ ഉപ്പത്ത്, കെ.കെ. അനീഷ്കുമാര്‍, കെ.പി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: