കുമളി: തേക്കടി ബോട്ട്ലാന്ഡിങ്ങിന് സമീപത്തെ കെടിഡിസി ഹോട്ടലിന്റെ മാലിന്യക്കുഴിയില്‍ കാട്ടാന വീണു. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ ഹൗസ് എന്ന ഹോട്ടലിന്റെ സമീപത്തെ മാലിന്യക്കുഴിയുടെ സ്ളാബ് തകര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ പിടിയാന വീണത്.
വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ സ്ഥിരമായി താമസിക്കുന്ന ഹോട്ടലാണ് പെരിയാര്‍ ഹൗസ്. പ്രദേശത്ത് കാട്ടാനക്കൂട്ടം ചുറ്റിത്തിരിയുന്നതിനിടെ മാലിന്യ ടാങ്കിന് മുകളില്‍ കയറിയ കാട്ടാനക്കുട്ടി ടാങ്ക് തകര്‍ന്ന് ഉള്ളിലേക്ക് പതിക്കുകയായിരുന്നു. എട്ടടിയോളം താഴ്ചയുള്ള കുഴിയില്‍ നിന്ന് കാട്ടാനക്ക് കയറാന്‍ പറ്റാതെയായി.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിയുടെ വശമിടിച്ച് വലുതാക്കിയ ശേഷം ആനയെ രക്ഷപ്പെടുത്തി. വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വക ഹോട്ടലിനു സമീപത്തു കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇടയ്ക്കിടെ എത്താറുള്ളതാണ്. ഇവയുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.
അതേസമയം പിടിയാന കരയ്ക്ക് കയറുന്നത് വരെ കാട്ടാനക്കൂട്ടം പരിസരത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. വേനല്‍ കടുത്തതോടെ പതിവായി ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ ബോട്ട് ലാന്റിങില്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: