ആലപ്പുഴ: ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി തട്ടിപ്പായി മാറി. സര്‍ക്കാരിനെ വിശ്വസിച്ച പാവപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ വെട്ടിലായി.
വിദ്യാഭ്യാസ വായ്പ കുടിശികയായവരെ സഹായിക്കാന്‍ എഡ്യുക്കേഷന്‍ ലോണ്‍ സപ്പോര്‍ട്ട് സ്കീം എന്ന പേരിലാണ് കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക്ക് പദ്ധതി പ്രഖ്യാപിച്ചത്. അറുപത് ശതമാനം കുടിശിക തുക സംസ്ഥാന സര്‍ക്കാര്‍ ബാങ്കിലടയ്ക്കും, ബാക്കി നാല്‍പ്പത് ശതമാനം മാത്രം വായ്പക്കാര്‍ അടച്ചാല്‍ മതിയെന്നായിരുന്നു പ്രഖ്യാപനം. 2016 മാര്‍ച്ച് 31വരെ വായ്പ കുടിശികയായവര്ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും അറിയിച്ചിരുന്നു.
സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് കടം വാങ്ങിയും, സ്വര്‍ണം വിറ്റും വായ്പാകുടിശികയുടെ നാല്‍പ്പത് ശതമാനം അടച്ചവര്‍ ചതിക്കപ്പെട്ടു. അറുപത് ശതമാനം തുക സര്‍ക്കാര്‍ അടച്ചിട്ടില്ല. ഇപ്പോള്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു തുടങ്ങി. ഇതോടെ ഇരട്ടി ബാധ്യതയിലായി വായ്പക്കാര്‍.
സര്‍ക്കാരിന്റെ കബളിപ്പിക്കലിന് ഇരയായവരാണ് ചെങ്ങന്നൂര്‍ മുളക്കൂഴ പെരിങ്ങാലയില്‍ സന്ധ്യാലയത്തില് വത്സലയും, വലിയകാലായില്‍ മോഹനനും. രോഗബാധിതനായ മോഹനന് തന്റെ കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുത്തതില്‍ കൊഴുവല്ലൂര്‍ എസ്ബിഐയില്‍ 1.30 ലക്ഷം രൂപയാണ് കുടിശിക അടയ്ക്കാനുണ്ടായിരുന്നത്. സര്‍ക്കാരിന്റെ പദ്ധതിയില്‍ വിശ്വസിച്ച് രണ്ടു സെന്റ് ഭൂമി വിറ്റ് 44,100 രൂപ അടച്ചു.
എന്നാല്‍ സര്‍ക്കാര്‍ വിഹിതം അനുവദിച്ചില്ല. ഇതോടെ ജപ്തി നടപടി സ്വീകരിക്കുമെന്ന് ബാങ്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
സര്‍ക്കാരില്‍ ബന്ധപ്പെട്ടപ്പോള്‍ ബാങ്ക് ജപ്തി ചെയ്യില്ലെന്ന മറുപടിയാണ് ലഭിച്ചത്. വ്യവസ്ഥ പ്രകാരം എപ്പോള്‍ ബാക്കി തുക അടയ്ക്കാമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇവരുടെ അതേ അവസ്ഥയാണ് ആയിരങ്ങള്ക്കുള്ളത്.
വായ്പ പൂര്‍ണമായി അടയ്ക്കണമെന്നും, എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നുമാണ് ബാങ്കുകളുടെ നിലപാട്. അദാലത്തുകളില്‍ തീര്‍പ്പാക്കപ്പെട്ട വായ്പകള്‍ സിബില്‍ ചട്ടങ്ങളില്‍ ഉള്‍പ്പെട്ട് പലരും ഇപ്പോഴും ബാധ്യതക്കാരായി തുടരുന്ന അവസ്ഥയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: