കൊച്ചി: കത്തോലിക്ക സഭയില്‍ സുതാര്യത ആവശ്യപ്പെടുന്ന അതിരൂപതാ സുതാര്യതാ പ്രസ്ഥാനത്തിന്റെ (എഎംടി) ഭാരവാഹികള്‍ക്കെതിരേ മാനനഷ്ടക്കേസിന് സഭ വക്കീല്‍ നോട്ടീസ് അയച്ചു. സഭാ മേലധ്യക്ഷന്മാര്ക്കും മെത്രാന്മാര്ക്കും കാനോന്‍ നിയമവും അല്മായര്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമവും ഇരട്ട നീതിയല്ലേ എന്ന വിമര്‍ശനവുമായി എഎംടി ഭാരവാഹികള്‍ മറുപടി നല്കി.
സഭയില്‍ സുതാര്യതയാവശ്യപ്പെട്ടും ലൈംഗികപീഡനമടക്കം അല്മായരും സിറോ മലബാര്‍ സഭയിലെ കന്യാസ്ത്രീകളും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ തുറന്നുകാട്ടിയുമാണ് എഎംടി പ്രക്ഷോഭം നയിച്ചത്. അത് സഭയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് കാരണവുമായി. സിറോ സഭയുടെ 12 ദിവസത്തെ സിനഡില്‍ സഭയില്‍ കര്‍ശന അച്ചടക്ക നടപടികളും പെരുമാറ്റച്ചട്ടവും വരെ നിശ്ചയിച്ച് പ്രഖ്യാപിച്ചു. എന്നാല്‍, ഈ സിനിഡ് പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി മെത്രാന്മാരെയും സഭയേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് എഎംടിഎ കണ്‍വീനര്‍മാരായ റിജു കാഞ്ഞൂക്കാരനും ഷൈജു ആന്റണിക്കും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. സിറോ മലബാര്‍ സഭയുടെ സിനഡ് ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് അല്മായര്ക്ക് എതിരെ വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനം എടുത്തത്.
സ്വന്തം കാര്യം കോടതിയില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കാനോന്‍ നിയമം മാത്രം ബാധകമെന്നും മാനനഷ്ടം വന്നപ്പോള്‍ ഇന്ത്യന്‍ നിയമം ബാധകവുമാകുന്നുവെന്നും അതിന് കാനോന്‍ നിയമമുണ്ടോ എന്നുമുള്ള പരിഹാസത്തിലാണ് മറുപടി. വക്കീല്‍ നോട്ടീസ് എന്തിന്, ആര്‍ക്ക് വേണ്ടി, ആരെ സംരക്ഷിക്കാന്‍ വേണ്ടിയെന്നാണ് മറുപടിയില്‍ ചോദിക്കുന്നത്. രൂക്ഷമായ മറുപടി ഇങ്ങനെ തുടരുന്നു: ”സ്വന്തം അജഗണത്തിലെ ആടിന്റെ രക്തം ഊറ്റിക്കുടിച്ചതിനു ജയിലില്‍ കിടക്കേണ്ടി വന്ന ബിഷപ്പ് ഫ്രാങ്കോയെ പോലെ, സാമ്പത്തിക ക്രമക്കേട്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തെളിവ് ഉണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയ കര്‍ദിനാള്‍ ആലഞ്ചേരിയെ പോലെ അല്ലെങ്കില്‍ റോബിന്, പീലിയാനിക്കല്‍, കൊക്കന്, ഫാ. പാംപ്ലാനിയെ പോലെയുള്ളവര്‍ കത്തോലിക്കാ സഭയ്ക്കും ഞങ്ങളുടെ വിശ്വാസങ്ങള്‍ക്കും വരുത്തിയ മാനനഷ്ടത്തിന് ആരാണ് പരിഹാരം തരിക, ആരോടാണ് ചോദിക്കുക എന്ന് തിരിച്ചു ചോദിക്കുന്നു.
വക്കീല്‍ നോട്ടീസിനെ തികഞ്ഞ അവജ്ഞയോടെ തന്നെ എഎംടി തള്ളുന്നുവെന്നും നഷ്ടപരിഹാരം ചോദിച്ച വ്യക്തിയുടെ പേരില്‍ കോടതിയിലുള്ള ഏഴോ എട്ടോ കേസുകളില്‍ നിന്ന് തല ഊരി മാനം ഉണ്ടെന്ന് തെളിയിക്കൂ എന്നും സിനഡിന് വിശ്വാസികളുടെ പേരില്‍ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: