ന്യൂദല്‍ഹി: ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് നടന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോണ്‍ഗ്രസ്സും അറിയിച്ചു. ശീതകാലസമ്മേളനത്തിന്റെ ആദ്യ മൂന്നുദിവസവും ഈ വിഷയത്തിന്മേലുള്ള ബഹളത്തില്‍ തടസ്സപ്പെട്ടിരുന്നു.
വിദേശ നിക്ഷേപ പ്രശ്നത്തില്‍ വോട്ടെടുപ്പോടെ ചര്‍ച്ചക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബിജെപി യോഗത്തില്ആവര്ത്തിച്ചു. ഇടതുപാര്ട്ടികളുംഐക്യജനതാദളും ഇതിനോടു യോജിച്ചു. വോട്ടെടുപ്പുണ്ടായാല്‍ വിട്ടു നില്‍ക്കുമെന്ന് എസ്.പിയും ബിഎസ്പിയും സൂചന നല്കി.ഡിഎംകെയും ജനതാദള്‍ എസും നിലപാടറിയിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന നിലപാടെടുത്തു.
പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥാണ് യോഗം വിളിച്ചത്. മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, പി ചിദംബരം,ശരദ് പവാര്‍,എന്‍ ഡി എ ചെയര്മാന് എല്‍.കെ. അദ്വാനി, പ്രതിപക്ഷനേതാക്കളായ സുഷമസ്വരാജ്, അരുണ്‍ ജയ്റ്റലി,മായാവതി(ബി എസ് പി) ലാലു പ്രസാദ്(ആര് ജെ ഡി) സീതാറാം യച്ചൂരി(സി പി എം) സുന്ദീപ് ബന്ദോപാധ്യായ(ത്യണമൂല്കോണ്ഗ്രസ് ) ടി.ആര്. ബാലു (ഡിഎംകെ) അര്ജ്ജുന് ചരണ്‍(ബിജെ ഡി) നഗരേഷ് അഗര്‍വാള്‍(എസ് പി)എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ചൊവ്വാഴ്ച വീണ്ടും യുപിഎ യോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ ആലോചിക്കും.ഇരുസഭയിലേയും അധ്യക്ഷന്മാരുമായും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നും കമല്‍നാഥ് പറഞ്ഞു. പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കമല്‍നാഥ്,സുശീല്‍കുമാര്‍ ഷിന്‍ഡെ, പി. ചിദംബരം എന്നിവര്‍ യോഗത്തിനെത്തിയത്. എസ് പി നേതാവ് മുലായം സിങ് യാദവ് സര്‍വകക്ഷി യോഗത്തിന് തൊട്ടുമുമ്പ് മന്മോഹന് സിങ്ങുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു
എസ്പിയും ബിഎസ്പിയും അടക്കം പിന്തുണ നല്‍കുമെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ വിഷയം വോട്ടിനിട്ടേക്കും. 545 അംഗ പാര്‍ലമെന്റില്‍ 265 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുള്ളത്. വോട്ടിനിടുകയാണെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 271 പേരുടെ പിന്തുണവേണം. ബിഎസ്പി, എസ്പി കക്ഷികള്‍ പിന്തുണക്കുന്നപക്ഷം 300ലധികം അംഗങ്ങളുടെ പിന്തുണയുണ്ടാവും.
അതേസമയം,വോട്ടെടുപ്പോടെ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് ലോക്സഭയെയും രാജ്യസഭയെയും ഇന്നലയും പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭയും പിരിഞ്ഞു. രാവിലെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭമുയര്‍ത്തിയതോടെ സഭാനടപടികള്‍ 12 വരെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു. വിദേശനിക്ഷേപം അനുവദിക്കല്‍ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് തീരുമാനമാണെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍, ബന്ധപ്പെട്ട കക്ഷികളുമായും സംസ്ഥാനസര്‍ക്കാരുകളുമായും കൂടിയാലോചന നടത്താതെ എഫ്ഡിഐ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് ധനമന്ത്രിയായിരിക്കെ ലോക്സഭയില്‍ പ്രണബ് മുഖര്‍ജിയും രാജ്യസഭയില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും ഉറപ്പുനല്‍കിയതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി.എന്‍ഡിഎ ഭഭരണകാലത്ത് 2001 ല്‍ ബാല്‍കോ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പുചര്ച്ച നടന്നത് ഓര്‍മപ്പെടുത്തിയതോടെ സര്‍ക്കാരിന് മറുപടിയില്ലാതായി.
ഇതോടെ ഒളിച്ചോടാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടു. വോട്ടെടുപ്പു ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പാര്‍ലമെന്റ് സുഗമമായി നടക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ ചോദ്യോത്തര വേള ആരംഭിച്ച ഉടന്‍ തന്നെ വിദേശനിക്ഷേപ പ്രശ്നത്തില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടി തടസപ്പെടുത്തി. പാചകവാതക സിലിണ്ടര്‍ നിയന്ത്രണത്തിനെതിരെ മുദ്രാവാക്യം വിളികളുമായി തൃണമൂല്‍ അംഗങ്ങളും ബഹളമാരംഭിച്ചു.
രാജ്യസഭയിലും ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപം സംബന്ധിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കി. ബിജെപിയോടൊപ്പം എസ്പിയും തൃണമൂലും ചേര്‍ന്നതോടെ സഭാനടപടികള്‍ പൂര്‍ണ്ണമായും തടസപ്പെട്ടു. അതേത്തുടര്‍ന്ന് രാജ്യസഭയും പിരിയുന്നതായി അധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: