മാഞ്ചസ്റ്റര്‍: പുതിയ കോച്ച് ഒലെ ഗണ്ണറുടെ കീഴില്‍ തോല്‍വിയറിയാതെ കുതിച്ചുപാഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ തോല്‍വി സമ്മാനിച്ച് പാരീസ് സെന്റ് ജര്മയിന് (പിഎസ്ജി) ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കുളള ആദ്യ കടമ്പ കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദമത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്.
രണ്ടാം പകുതിയില്‍ ഏഴു മിനിറ്റുകള്‍ക്കിടയില്‍ രണ്ട് തവണ യുണൈറ്റഡിന്റെ വല കുലുക്കിയാണ് പിഎസ്ജി വിജയം നേടിയത്. പ്രസ്നല്‍ കിംപെമ്പെ, എംബാപ്പെ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഗണ്ണറുടെ കീഴില്‍ പതിനൊന്ന് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറിയ യുണൈറ്റിന്റെ ആദ്യ തോല്‍വിയാണിത്. പതിനൊന്ന് മത്സരങ്ങളില്‍ പത്തിലും വിജയം നേടി യുണൈറ്റഡ് ഒരു സമനിലയും വഴങ്ങി. ആദ്യ പാദത്തില്‍ പിഎസിജിയോട് അടിയറവ് പറഞ്ഞ യുണൈറ്റഡിന് ഇനി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്താന്‍ രണ്ടാം പാദത്തില്‍ വമ്പന്‍ വിജയം നേടണം. അടുത്തമാസം ആറിന് പിഎസ്ജിയുടെ തട്ടകത്തിലാണ് രണ്ടാം പാദമത്സരം. ആദ്യ പാദത്തില്‍ പ്ലേമേക്കറായ പോള്‍ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് രണ്ടാം പാദത്തില്‍ യുണൈറ്റഡിന് തിരിച്ചടിയായേക്കും. കളിവയസാനിക്കാന് നിമിഷങ്ങള്‍ ശേഷിക്കെയാണ് രണ്ടാം തവണ മഞ്ഞ കാര്‍ഡ് കണ്ട പോള്‍ പോഗ്ബ പുറത്തായത്.
ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. സ്പാനീഷ് കരുത്തരായ ബാഴ്സലോണയും റിയല്‍ മാഡ്രിഡുമാണ് കഴിഞ്ഞ സീസണുകളില്‍ പിഎസ്ജിയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. ആന്റണി മാര്ഷ്യലിനും ജസെലിംഗാര്ഡിനും പരിക്കേറ്റതോടെ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. 53-ാം മിനിറ്റില്‍ കിംപെമ്പെ ആദ്യ ഗോള്‍ നേടി. ഏയ്ഞ്ചല്‍ മരിയയുടെ കോര്‍ണര്‍ക്കിക്ക് മുതലാക്കിയാണ് ലക്ഷ്യം കണ്ടത്. ഏഴു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. കിംപെമ്പെയുടെ പാസില്‍ നിന്ന് എംബാപ്പെയാണ് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: