തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇസ്ലാം മതപ്രഭാഷകനുമായ ഷെഫീഖ് അല്‍ ഖാസിമിനെ സംരക്ഷിച്ച് സര്‍ക്കാരും പോലീസും. ബാലപീഡനം നടന്നിട്ടും, ശബരിമലയില്‍ കുട്ടികളുമായി ദര്‍ശനത്തിനെത്തിയവര്‍ ശരണം വിളിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞ ബാലാവകാശ കമ്മീഷനും ഭരണപക്ഷത്തിന്റെ ഒരു മന്ത്രിയും സ്ഥലം എംഎല്‍എയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്. ഇമാം ഒളിവിലായതിനാല്‍ പ്രതിക്കെതിരെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റു ഭയന്ന് മുങ്ങിയ പ്രഭാഷകന്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും പോലീസാണ്.
തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് ഇമാമിനെതിരെ പോലീസ് കേസെടുക്കുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പോലീസ് കേസെടുക്കാഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗമായ ഷഫീഖ് അല്‍ ഖാസിമിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതോടെയാണ് പീഡന വിവരം പുറംലോകം സ്ഥിരീകരിക്കുന്നത്.
എന്തു കാരണത്താലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഖാസിമിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് പോലീസിന് കേസെടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതായി. ബോധപൂര്‍വ്വം കേസെടുക്കാന്‍ വൈകിപ്പിച്ച് പോലീസുതന്നെ ഖാസിമിനെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു.
ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലടക്കം തെരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ഇതെല്ലാം പ്രഹസനമാണെന്ന ആരോപണവുമുണ്ട്. പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കീഴടങ്ങണമെന്ന് അഭിഭാഷകന് മുഖേന ഇമാമിനോട് പോലീസ് ആവശ്യപ്പെട്ടു. ഇതില്‍ നിന്നുതന്നെ ഇമാമിനെ പിടികൂടാന്‍ പോലീസിന് ഉദ്ദേശ്യമില്ലെന്നത് വ്യക്തമാണ്. പെണ്‍കുട്ടിയോ ബന്ധുക്കളോ ഇതു സംബന്ധിച്ച് പോലീസിന് ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഒളിവില്‍ കഴിയുന്ന പ്രതിയുടെ ഭീഷണി കുടുംബത്തിന് ഇപ്പോഴും ഉള്ളതിനാലാണ് പരാതി നല്‍കാത്തത്.
ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്ന് സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കണ്ണടയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: