ഹരിപ്പാട്: കണ്ണില്‍ ചോരയില്ലാത്ത വിധിയുടെ ക്രൂരതയ്ക്ക് നടുവില്‍ പകച്ചുനില്‍ക്കുന്ന അര്‍ബുദ ബാധിതരായ സഹോദരങ്ങളും, അവരുടെ നിസ്സഹായരായ കുടുംബങ്ങളും കണ്ണീര്‍ക്കാഴ്ചയാകുന്നു.
കരുവാറ്റ വടക്ക് മല്ലശ്ശേരില്‍ ജയപ്രകാശ് (48), സഹോദരന് രഘുനാഥ് (ഹരിക്കുട്ടന് 45) എന്നിവരാണ് മാരകമായ ക്യാന്‍സര്‍ ബാധിച്ച് കിടപ്പ് രോഗികളായി മാറിയിരിക്കുന്നത്.
ഒരു മുറ്റത്ത് രണ്ടു ചെറിയ വീടുകള്‍ നിര്‍മ്മിച്ച് അതിലാണ് കൂലിപ്പണിക്കാരായ ഇരുവരും കുടുംബാംഗങ്ങളോടൊത്ത് താമസം. ഒച്ചയടപ്പിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വര്‍ഷം മുമ്പാണ് ജയപ്രകാശിന് തൊണ്ടയില്‍ സ്വനപേടകത്തിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ആ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം മാത്രമാണ് കഴിക്കാനാവുന്നത്. മാസത്തില്‍ രണ്ടു തവണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോയി ട്യൂബ് മാറ്റണം. ഭാര്യ ഇന്ദിര തൊഴിലുറപ്പിന് പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് അടുപ്പില്‍ തീ പുകയ്ക്കുന്നത്. പ്ലസ് ടു, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.
രഘുനാഥിന് തലയ്ക്കും, നട്ടെല്ലിനുമാണ് ക്യാന്‍സര്‍ ബാധ. രണ്ട് മാസം മുമ്പ് തലകറങ്ങി വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയിലാണ്. കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല. ഭാര്യ സല്മയ്ക്ക് പ്രത്യേക ജോലിയൊന്നുമില്ല. എട്ട് വയസ്സും, മൂന്ന് വയസ്സുമുള്ള രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ പ്രായമായ മാതാപിതാക്കളും കൂടെ താമസമുണ്ട്.
സുമനസ്സുകളുടെ കാരുണ്യവും അകമഴിഞ്ഞ സഹായവുമുണ്ടെങ്കിലേ ഇരുവരുടേയും ചികിത്സയും ഒപ്പം കുടുംബത്തിന്റെ നിലനില്‍പ്പും സാധ്യമാകുകയുള്ളൂ. ഇരുവരുടേയും ഭാര്യമാരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുണ്ട്. കാനറാ ബാങ്ക് ഹരിപ്പാട് ശാഖ. (1) എം.ജി. ഇന്ദിര, അക്കൗണ്ട് 08 6010 805 2354, FSC: CNRBOOOO860, (2) കെ.സല്‍മ, അക്കൗണ്ട് നം. 67263796843, IFSC: SBINOO7OO86, മൊബൈല്‍ 9207789689.
പ്രതികരിക്കാൻ ഇവിടെ എഴുതുക: