ന്യൂദല്‍ഹി : ദല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പകരമായി ദല്‍ഹി സര്‍ക്കാരിന് പ്രോസിക്യൂട്ടറേയോ, നിയമ ഉദ്യോഗസ്ഥരേയോ നിയമിക്കാന്‍ സാധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ദല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം സംബന്ധിച്ച് 2018 ജൂലൈയില്‍ നല്കിയ കേസില്‍ വ്യക്തത തേടിക്കൊണ്ടുള്ള ഹര്‍ജികളിലാണ് ഈ കോടതി വിധി. എന്നാല്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും നിയമാധികാരം സംബന്ധിച്ച് തീരുമാനിക്കുന്നതിന് മൂന്നംഗ ഡിവിഷന് ബെഞ്ചിലേക്ക് കേസ് മാറ്റി.
ഇതുസംബന്ധിച്ച് രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം ഊര്‍ജ്ജം, കൃഷി എന്നീ വിഷയങ്ങളില്‍ അധികാരം സംസ്ഥാനത്തിനാണെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: