കണ്ണൂർ : സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ 9 പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി (മൂന്ന്) കണ്ടെത്തി. ഏഴ് പേരെ വെറുതെ വിട്ടു.
പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ് (കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തിലെ പോപ്പുലര്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി ), പാനേരി ഗഫൂര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന് തോട്ടത്തില്‍ പതിയിരുന്ന 16 ഓളം വരുന്ന പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ മഴു ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്.
തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീപ്പില്‍ ഇരിട്ടി അമല ആശുപത്രിയിലും അവിടെ നിന്നും തലശ്ശേരി സഹകരണ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: