തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം 2020 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് 2015 ആഗസ്ത് 17നാണ് കേരള സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ചത്. 2019 ഡിസംബര്‍ നാലിന് ആദ്യഘട്ടം പൂര്‍ത്തിയാക്കി കമ്മിഷന് ചെയ്യാനായിരുന്നു ധാരണ. ആവശ്യമായ പാറ യഥാസമയം കിട്ടാത്തതിനാല്‍ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ തീയതി പ്രഖ്യാപിച്ചത്്.
ഓഖിയും നാട്ടുകാരുടെ പുനരധിവാസ സമരങ്ങളും പാറ ക്ഷാമവും കാരണം സാവകാശം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. തുറമുഖത്തിന്റെ 70 ശതമാനം ജോലികള്‍ കഴിഞ്ഞു. ബെര്‍ത്തിനുള്ള 615 പൈലുകളില്‍ 90 ശതമാനവും പൂര്‍ത്തിയായി. ആധുനിക മത്സ്യബന്ധന തുറമുഖം, കണ്ടെയ്നര്‍, കാര്‍ഗോ യാര്‍ഡ്, വൈദ്യുതി സബ് സ്റ്റേഷന് എന്നിവയുടെ നിര്‍മാണവും ഡ്രഡ്ജിംഗും പുരോഗമിക്കുന്നു. ബാലരാമപുരം-വിഴിഞ്ഞം തുറമുഖ ഭൂഗര്‍ഭ റെയില്‍പാതയ്ക്കായി പദ്ധതി റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് വിവിധ തലത്തിലുള്ള സാമ്പത്തിക, സാമൂഹിക നേട്ടങ്ങളാണ് ഉണ്ടാകുക.ഉയര്‍ന്ന സാങ്കേതികവിദ്യകളിലൂന്നിയുള്ള തീരദേശാധിഷ്ഠിത ഉല്പാദനവും കൈകാര്യവും സംസ്ഥാനത്തിന് ഗുണകരമാകും. പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ ലഭ്യതയുണ്ടാകും. വിനോദസഞ്ചാര, മല്‍സ്യബന്ധന, കാര്‍ഷിക മേഖലകളില്‍ പുതിയ അവസരങ്ങളും നേട്ടങ്ങളും സാധ്യമാകും. പാരിസ്ഥിതിക സാമൂഹിക പ്രതിബദ്ധത പദ്ധതികളിലൂടെ 140 ലധികം കോടി രൂപയുടെ സാമൂഹിക വികസന പരിപാടികള്‍ തുറമുഖവുമായി ബന്ധപ്പെട്ട് നടക്കും. അധികൃതര്‍ അറിയിച്ചു.
വിഴിഞ്ഞം സീപോര്‍ട്ട് എം.ഡി ഡോ. ജയകുമാര്‍, സിഇഒ രാജേഷ് ഝാ, ടി. ബാലകൃഷ്ണന്, എം.ആര്. നാരായണന്, പി. ഗണേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: