ചെങ്ങന്നൂര്‍: ദേവസ്വംബോര്‍ഡ് സ്കൂളിലെ അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങില്‍ വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പങ്കെടുത്തില്ല, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെതിരെ ഭക്തജനപ്രതിഷേധം. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
പോലീസ് തടഞ്ഞിട്ടും ശരണം വിളികളുമായി യോഗത്തില്‍ നിലയുറപ്പിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകരായ ആറ് പേരെ അറസ്റ്റ് ചെയ്തുനീക്കി.
ചെറിയനാട് ദേവസ്വംബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. പ്രിന്‍സിപ്പല്‍ ലതാരാമന്‍, ഹെഡ്മിസ്ട്രസ് ആശാപണിക്കര്, അധ്യാപകരായ ശ്രീനിവാസന്, രാമചന്ദ്രന് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് ശങ്കര്‍ദാസ്. അദ്ദേഹം സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ ശരണമന്ത്രങ്ങള്‍ മുഴക്കുകയായിരുന്നു. കനത്ത പോലീസ് സാന്നിധ്യത്തിലായിരുന്നു യോഗം ആരംഭിച്ചത്.
ശബരിമല കര്‍മസമിതി പ്രവര്‍ത്തകരായ ടി.സി. സുനില്‍കുമാര്‍, പ്രസന്നകുമാര്‍, ആശാകുമാരി, ബിജെപി പഞ്ചായത്തംഗം കൂടിയായ ജയലക്ഷ്മി, ഉദയന്നായര്, മിനിമോള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും വൈകിട്ട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
എ. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കുന്ന നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടര്‍ന്നാണ് പദ്മകുമാര്‍ വിട്ടു നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: