തൃശൂര്‍: സ്ഥാനാര്‍ഥിനിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നതോടെ എല്‍ഡിഎഫിലും യുഡിഎഫിലും അവകാശതര്‍ക്കങ്ങള്‍ രൂക്ഷം. 24 മണിക്കൂറുകള്‍ കൊണ്ട് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഇടതുമുന്നണിയിലാണ് പ്രതിസന്ധി രൂക്ഷം.
സിപിഎം-സിപിഐ
സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചു. തിരുവനന്തപുരം സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കണമെന്നും തയാറല്ലെങ്കില്‍ പൊതുസമ്മതനെ നിര്‍ത്തണമെന്നുമുള്ള സിപിഎം ആവശ്യം സിപിഐ തള്ളിയതോടെ ശീതസമരം രൂക്ഷമായിട്ടുണ്ട്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമാകും തിരുവനന്തപുരത്ത് നടക്കുക. ഇപ്പോഴത്തെ നിലയ്ക്ക് എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പോലും ശേഷിയുള്ള നേതാക്കള്‍ സിപിഐക്കില്ല. ഇക്കാര്യം പറഞ്ഞാണ് മണ്ഡലം തട്ടിയെടുക്കാന്‍ സിപിഎം ശ്രമിച്ചത്.
എന്നാല്‍ മണ്ഡലം വിട്ടുനല്‍കുന്നത് പാര്‍ട്ടി ദുര്‍ബലമാണെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. തൃശൂര്‍ സീറ്റിനായും സിപിഎം ശ്രമം നടത്തിയിരുന്നു. സിറ്റിങ്ങ് എംപി സി.എന്‍. ജയദേവന് ജയസാധ്യത കുറവാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സീറ്റ് വിട്ടുനല്‍കിയാല്‍ ചാലക്കുടിയോ ആലത്തൂരോ പകരം നല്‍കാമെന്ന് പറഞ്ഞെങ്കിലും സിപിഐ വഴങ്ങിയില്ല. സിപിഐക്കുള്ള നാല് സീറ്റിലും പാര്‍ട്ടി നേതാക്കള്‍ തന്നെ മത്സരിക്കണമെന്ന സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തോടെ സിപിഎമ്മിന്റെ മോഹങ്ങള്‍ പൊലിഞ്ഞു. എന്നാല്‍ ഇതോടെ തിരുവന്തപുരത്തും തൃശൂരും മത്സരത്തിന്റെ ഉത്തരവാദിത്വം സിപിഐയുടെ മാത്രം തലയിലായി. സിപിഎം നേതാക്കള്‍ ഇപ്പോള്‍ത്തന്നെ കാഴ്ചക്കാരുടെ റോളിലാണ്.
എല്‍ഡിഎഫിലെ നവാഗതര്‍
പുതുതായി മുന്നണിയിലെത്തിയവരെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യുമെന്നതാണ് മറ്റൊരു ചോദ്യം. കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും എന്‍സിപിയും ജനതാദള്‍ എസും സീറ്റിനായി ശക്തമായി രംഗത്തുണ്ട്. ആലപ്പുഴയോ പത്തനം തിട്ടയോ വേണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ഫ്രാന്‍സിസ് ജോര്‍ജ് പാലക്കാട്-ഇടുക്കി മണ്ഡലങ്ങളിലൊന്ന് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കുറിയും മത-ജാതി സമവാക്യങ്ങള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി മണ്ഡലങ്ങളുടെ ജാതി-മതം തിരിച്ചുള്ള കണക്കുകളും വിലയിരുത്തലുകളും ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
ഇടുക്കി അല്ലെങ്കില്‍ ഉടക്ക്
യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം തുറന്നപോരിലേക്ക് നീങ്ങുകയാണ്. രണ്ടാം സീറ്റിനായി കേരള കോണ്‍ഗ്രസിലെ ജോസഫ് അനുകൂലികളും മൂന്നാം സീറ്റിനായി ലീഗും രംഗത്തുണ്ട്. ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ ഉടക്ക് എന്ന ലൈനിലാണ് പി.ജെ. ജോസഫും കൂട്ടരും. കെ.എം. മാണിക്ക് കോട്ടയത്തിന് പുറത്ത് താല്‍പ്പര്യമില്ല. കോട്ടയത്തു തന്നെ മത്സരിക്കാന്‍ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലും ഇറക്കാനുള്ള ശ്രമത്തിലാണ് മാണി. രണ്ടാം സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടി പിളരാതിരിക്കാന്‍ കോട്ടയം ജോസഫിന് നല്‍കേണ്ടി വരും.
ലീഗിനു മൂന്നാം സീറ്റ്
മൂന്നാംസീറ്റ് കിട്ടിയാല്‍ കൊള്ളാം എന്ന നിലപാടിലൂടെ ലീഗ് ഉന്നം വെക്കുന്നത് വയനാടോ കോഴിക്കോടോ ആണ്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. വയനാട്ടില്‍ എം.ഐ. ഷാനവാസിന്റെ മകളും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുസ്ലിം സമൂഹത്തിലെ തീവ്രനിലപാടുകളുള്ള സംഘടനകളെല്ലാം സിപിഎമ്മിനോട് ചേര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ ലീഗിനെ വിശ്വാസത്തിലെടുക്കുകയും സന്തോഷിപ്പിച്ച് കൂടെ നിര്‍ത്തുകയുമല്ലാതെ കോണ്‍ഗ്രസിന് വേറെ രക്ഷയില്ല. ലീഗിന് സീറ്റ് നല്കിയില്ലെങ്കിലും വയനാട്ടിലും കോഴിക്കോടും മുസ്ലിം സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്താമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കേണ്ടി വരും.
ബിഷപ്പിന്റെ പ്രതികാരം
തൃശൂരില്‍ സ്വന്തം സ്ഥാനാര്‍ഥി വേണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ല്‍ ബിഷപ്പിനെ പേടിച്ചാണ് പി.സി. ചാക്കോ തൃശൂരില്‍ നിന്നൊഴിവായത്. എന്നാല്‍ പകരം ബിഷപ്പ് നിര്‍ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കെ.പി. ധനപാലനെ നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടിച്ചാണ് ബിഷപ്പ് പകരം വീട്ടിയത്. ഇക്കുറി പി.സി. ചാക്കോയോടുള്ള എതിര്‍പ്പ് കുറഞ്ഞിട്ടുണ്ട്. മത്സരത്തിനില്ല എന്ന് മുമ്പ് പറഞ്ഞ ചാക്കോ ഇപ്പോള്‍ സീറ്റിനായി രംഗത്തുണ്ട്. ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന് തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. വി.എം. സുധീരന്, ടി.എന്‍. പ്രതാപന് തുടങ്ങിയവരുടെ പേരും പരിഗണിക്കുന്നു. തൃശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്ഥിയെങ്കില് ചാലക്കുടിയില്‍ ഹിന്ദു അല്ലെങ്കില്‍ മറിച്ചും എന്നതാണ് കോണ്‍ഗ്രസിന്റെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: