ന്യൂദല്‍ഹി: നാല്‍പ്പതിലധികം സൈനികര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗ സംഘം വെള്ളിയാഴ്ച രാവിലെ പുല്‍വാമയിലേക്ക് തിരിക്കും. രാജ്നാഥ് സിങും വെള്ളിയാഴ്ച ശ്രീനഗറില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി പറഞ്ഞു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. ശ്രീനഗറിലും നെറ്റ് സേവനം ഭാഗീകമാക്കിയിരിക്കുകയാണ്.
പുല്‍വാമ ജില്ലയിലെ അവന്തിപൂറില്‍ വച്ച് 78 ബസുകളുണ്ടായിരുന്ന കോണ്‍വോയിലേക്ക് സ്കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയിലധികം സ്ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നു.
കാര്‍ ഓടിച്ചത് പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പാണ് ആദില്‍ ജയ്ഷെ ഭീകരസംഘടനയില്‍ ചേര്‍ന്നത്. അപകടത്തിന് ശേഷം പുറത്തു വിടാനുള്ള ഫോട്ടോയും ആദില്‍ തയ്യാറാക്കിയിരുന്നു. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: