ന്യൂദല്‍ഹി: സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ അവഹേളിച്ച് വീണ്ടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമല പുനപ്പരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് എഴുതി നല്കിയ വാദങ്ങളിലാണ് അയ്യപ്പന്റെ ബ്രഹ്മചര്യത്തിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത്. യുവതികള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്നത് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
യുവതീ പ്രവേശനത്തെ ശക്തമായി അനുകൂലിച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയയാണ് എഴുതി നല്കിയ വാദങ്ങളില്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നത്.
ശബരിമലയിലെ യുവതീ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല. പത്തുവയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ അവിഭാജ്യമായ ആചാരമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
35 വയസ്സുകഴിഞ്ഞ യുവതികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകാന്‍ 2007വരെ സാധിച്ചിരുന്നു. എന്നാല്‍ 2007ല്‍ ഇതു 60 വയസ്സാക്കി ഉയര്‍ത്തി. 35 വയസ്സുള്ള യുവതിക്ക് ബോര്ഡംഗമാകാമെങ്കില് ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്യാം, സര്‍ക്കാര്‍ ഉന്നയിച്ച വിചിത്ര വാദങ്ങളിലൊന്നാണിത്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരമാണോ യുവതീ പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധിക്കണം. യുവതീ പ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായമാണെന്ന വാദം തെറ്റാണ്. ആചാരപരമായ ഒരു സമ്പ്രദായങ്ങള്‍ക്കും ഭരണഘടനയുടെ പരിരക്ഷയില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെ സ്വാഭാവിക നീതിനിഷേധത്തിന് വഴിവെക്കുമെന്ന വാദങ്ങള്‍ തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അധിക വാദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
തന്ത്രി കണ്ഠര് രാജീവര് നല്കിയ പുനപ്പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രത്യേക സബ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത സമര്‍പ്പിച്ച എട്ടുപേജ് സബ്മിഷനില്‍ യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ അനുപേക്ഷണീയമായ ആചാരമല്ലെന്ന് വാദിക്കുന്നു. ക്ഷേത്രത്തിന് അനുപേക്ഷണീയമായ ആചാരമാണ് യുവതീ പ്രവേശന വിലക്ക് എന്ന തന്ത്രിയുടെ വാദം കോടതി കണക്കിലെടുക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: