ലണ്ടന്‍: പ്രതിരോധനിരക്കാരന്‍ യാന്‍ വെര്‍ട്ടോഗന്റെ കളിമികവില്‍ ടോട്ടനം ഹോട്സ്പറിന് വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ടോട്ടനം ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്ട്ടമുണ്ടിനെ തോല്‍പ്പിച്ചു.
ബെല്‍ജിയം താരമായ വെര്‍ട്ടോഗന്‍ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയം ചെയ്തു. നാല്‍പ്പത്തിയേഴാം മിനിറ്റിലാണ് ടോട്ടനം ആദ്യ ഗോള്‍ അടിച്ചത്. വെര്‍ട്ടോഗന്റെ പാസ് മുതലാക്കി സണ്‍ ഹിയൂങ്ങ് ബൊറൂസിയയുടെ വല കുലുക്കി. ബൊറൂസിയക്കെതിരായ പതിനൊന്ന് മത്സരങ്ങളില്‍ സണ്‍ ഹിയൂങ്ങിന്റെ ഒമ്പതാം ഗോളാണിത്. 83-ാം മിനിറ്റിലാണ് വെര്‍ട്ടോഗന്‍ ഗോളടിച്ചത്. കളിയവസാനിക്കാന്‍ നാല് മിനിറ്റുള്ളപ്പോള്‍ പകരക്കാരന് ഫെര്‍നാന്‍ഡോ ലോറന്റെ മൂന്നാം ഗോളും കുറിച്ചു.
ബുന്ദസ് ലീഗയില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബൊറൂസിയയ്ക്ക് ടോട്ടനത്തിനെതിരെ പിടിച്ചു നില്ക്കാനായില്ല. ഇടവേളയ്ക്ക് ശേഷം കൗമാരതാരം ജാഡന്‍ സാഞ്ചോയെ ടോട്ടനം പ്രതിരോധനിര കെട്ടിയിട്ടതോടെ ബൊറൂസിയ മങ്ങിപ്പോയി. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാംപാദ ഫൈനല്‍ മത്സരം മാര്‍ച്ച് അഞ്ചിന് നടക്കും.
ആദ്യ ഗോള്‍ ഞങ്ങളെ തളര്‍ത്തി. രണ്ട് ഗോള്‍ കൂടി വീണതോടെ തോല്‍ക്കുമെന്ന് ഉറപ്പായി. ആദ്യ പകുതിയില്‍ നന്നായി പൊരുതിയതാണ് .പക്ഷെ രണ്ടാം പകുതിയില്‍ നിറം മങ്ങിയെന്ന് ബൊറൂസിയയുടെ മരിയോ ഗോട്സെ പറഞ്ഞു.
പരിക്കേറ്റ ക്യാപ്റ്റന്‍ മാര്‍ക്കോ റൂസ്, ഒന്നാം കിട സ്ട്രൈക്കര്‍ അല്‍കാസര്‍ എന്നിവരെ കൂടാതെയാണ് ബൊറൂസിയ കളിക്കാനിറങ്ങിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: