ആലപ്പുഴ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും, കേരള കയാക്കിങ് ആന്റ് കനോയിങ് അസോസിയേഷനുമായുള്ള ശീതസമരവും, രാഷ്ട്രീയ ഭിന്നതയും മൂലം തുഴച്ചില്‍ താരങ്ങള്‍ക്ക് മത്സരങ്ങള്‍ നഷ്ടമാകുന്നു. കേരളത്തില്‍ നടന്ന ദേശിയ ഗെയിംസ് നടത്തിപ്പില്‍ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് സംസ്ഥാന അസോസിയേനെ ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന് പിരിച്ചു വിടുകയും അനില്‍ ബോസ് ചെയര്‍മാനായ അഡ്ഹോക്ക് കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അഡ്ഹോക്ക് കമ്മറ്റിയെ അംഗീകരിക്കാന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തയ്യാറാകുന്നില്ല. ഇതോടെ രണ്ടു വര്‍ഷമായി സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ പരിശീലിക്കുന്ന തുഴച്ചില്‍ താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. ഇത് അവരുടെ ഭാവിയെ ബാധിക്കും.
കഴിഞ്ഞ ജനുവരിയില്‍ ഭോപ്പാലില്‍ നടന്ന ജൂനിയര്‍, സബ്ജൂനിയര് മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യത് മത്സരിച്ചവര്‍ മെഡലുകള്‍ നേടി. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ പരിശീലിക്കുന്ന കുട്ടികള്‍ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാതിരുന്നതിനാല്‍ അവര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. കായികതാരങ്ങളുടെ ഭാവിയെ കരുതി അസോസിയേഷനും സ്പോര്‍ട്സ് കൗണ്‍സിലുമായുള്ള ഭിന്നത അവസാനിപ്പിക്കണമെന്നും എല്ലാ കുട്ടികള്‍ക്കും സെലക്ഷന് ട്രയല്‍സുകളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കണമെന്നും മുന്‍ ആര്‍മി താരവും കേരള കോച്ചുമായ പി. ജോഷിമോന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: