ആംസ്റ്റര്‍ഡാം: ആദ്യം വാറും (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) പിന്നെ മാര്‍ക്കോ അസന്‍സിയോയുടെ ഗോളും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയമൊരുക്കി. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരുതിക്കളിച്ച അയാക്സിനെ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാനനിമിഷങ്ങളില്‍ ടഗ്ലിയാഫിക്കോയുടെ ഗോളില്‍ അയാക്സ് മുന്നിലെത്തിയതാണ്. പക്ഷെ വാറിലൂടെ ഓഫ് സൈഡാണെന്ന് കണ്ടെത്തിയ ആ ഗോള്‍ നിഷേധിച്ചു. ഇത് റയലിന് തുണയായി .
ഇരുപത്തിനാല് വര്‍ഷമായി പഠിച്ചപണികളെല്ലാം പയറ്റിയിട്ടും അയാക്സിന് റയല്‍ മാഡ്രിഡിനെ തോല്‍പ്പിക്കാനായിട്ടില്ല. പക്ഷെ ഇന്നലെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ച അയാക്സ് വിജയവഴിയിലാകുമെന്ന് തോന്നി. ആദ്യ പകുതിയില്‍ നിക്കോളാസ് ടഗ്ലിയാഫിക്കോയുടെ ഹെഡറില്‍ റയല്‍ മാഡ്രിഡിന്റെ വലകുലുക്കി.
പക്ഷെ റഫറി ഗോള്‍ അനുവദിച്ചില്ല. ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ വാര് സംവിധാനം അയാക്സിന് തിരിച്ചടിയായി. ടഗ്ലിയാഫിക്കോ ഗോള്‍ നേടുമ്പോള്‍ ദുസാന ടാഡിക്ക് ഓഫ് സൈഡായിരുന്നെന്ന് വാര് വിധിച്ചു.
രണ്ടാം പകുതിയില്‍ കരീം ബെന്‍സേമയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് ലീഡ് നേടി. ലൂക്കാ മോഡ്രിച്ചും വിനീഷ്യസ് ജൂനിയറും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളായി മാറിയത്. പന്തുമായി ഗോള്‍ മുഖത്തേക്ക് കയറിവന്ന ലൂക്ക വിനീഷ്യസ് ജൂനിയറിന് പാസ് നല്കി. വീനിഷ്യസ് അത് ബെന്‍സേമയ്ക്ക് മറിച്ചു. പിഴയ്്ക്കാത്ത ഷോട്ടില്‍ ബെന്‍സേമ ലക്ഷ്യം കണ്ടു.
ആരാധകരുടെ പിന്തുണയോടെ പൊരുതിയ അയാക്സ് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഗോള്‍ മടക്കി. സയിഞ്ചാണ് ഗോള്‍ അടിച്ചത്.
തുടര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങവേ മാര്‍ക്കോ അസന്‍സിയോ നിര്‍ണായക ഗോള്‍ കുറിച്ച് റയല്‍ മാഡ്രിഡിന് വിജയം സമ്മാനിച്ചു.ഡാനി കാര്‍വാജലിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഡാനിയുടെ ക്രോസ് അസന്‍സിയോ ഗോളിലേക്ക് തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: