കൊച്ചി: അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ പിടിച്ചുകെട്ടിയതിന്റെ ആവേശവുമായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവര്‍ ഇന്ന് ചെന്നൈ എഫ്സിയുമായി മാറ്റുരയ്ക്കും. രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
15 മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
അതേസമയം ചെന്നൈ ഏറ്റവും പിന്നിലാണ്. രണ്ട് ജയം നേടിയ അവരുടെ സമ്പാദ്യം എട്ട് പോയിന്റ്.ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്.സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ 2-2ന് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചിരുന്നു. ആദ്യ പകുതിയില്‍ 2-0ന് മുന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. അതേസമയം സ്വന്തം തട്ടകത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാമ്പ്യന്മാരുടെ വരവ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരിനെതിരെ ചെന്നൈയിന്റെ വിജയം. ഏഴു മത്സരങ്ങള്‍ക്ക് ശേഷമാണ് ചെന്നൈയിന് വിജയം നേടിയത്.
ആദ്യ മത്സരത്തില്‍ എടികെ യെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ 14 മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. എട്ടെണ്ണത്തില്‍ സമനില വഴങ്ങിയ ടീം ആറു വട്ടം പരാജിതരായി. ഇന്ന് വന്‍ മാര്‍ജിനില്‍ തോറ്റാല്‍ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജയിച്ചാല്‍ ദല്‍ഹിയെ മറികടന്ന് ഒരു പടി മുന്നില്‍ കയറാം. സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും ചെന്നൈയിനും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. പ്ലേഓഫിനുള്ള വഴിയടഞ്ഞെങ്കിലും ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പര്‍ കപ്പ് യോഗ്യതയിലേക്കാണ് നോട്ടം. അവസാന മത്സരങ്ങളിലെ വിജയം ആത്മവിശ്വാസം കൂട്ടൂമെന്നും വരും സീസണില്‍ ഇത് പ്രചോദനമാവുമെന്നും കോച്ച് നെലോ വിന്‍ഗാദ പറഞ്ഞു . ഡേവിഡ് ജെയിംസിന് പകരക്കാരനായി എത്തിയ പോര്‍ച്ചുഗീസ് കോച്ചിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ചുമതലയേറ്റ ശേഷമുള്ള മൂന്നു മത്സരങ്ങളിലും വിന്‍ഗാദക്ക് ജയമില്ല. പ്രതിരോധ താരം ലാസിച്ച് പെസിച്ചിന്റെ രണ്ടു മത്സരങ്ങളിലെ വിലക്ക് ടീമിനെ ബാധിച്ചേക്കും.
ബെംഗളൂരുവിനെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് താരത്തിന് രണ്ടു മത്സരങ്ങളില്‍ വിലക്കും 300 ഡോളര്‍ പിഴയും എ.എഫ്.ഐ ചുമത്തിയത്. ഏഷ്യന്‍ കപ്പിനിടെ പരിക്കേറ്റ അനസ എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്. അനസ് പത്തുദിവസമായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും കോച്ച് പറഞ്ഞു . പക്ഷേ താരം ഇന്ന് കളിക്കുന്ന കാര്യത്തില്‍ കോച്ച് ഉറപ്പ് പറയുന്നില്ല. ഇരുതാരങ്ങളുടെയും അസാനിധ്യത്തില്‍ പ്രതിരോധത്തില്‍ മികച്ച കോമ്പിനേഷന്‍ ഉണ്ടാക്കുകയെന്നതായിരിക്കും വിന്‍ഗാദയുടെ വെല്ലുവിളി. ലീഗിന്റെ ഇടവേളക്കിടെ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ മലയാളി താരം സി.കെ വിനീതും ഹളിചരണ് നര്‍സാരിയും ഇന്ന് ആദ്യ ഇലവനില്‍ കളിച്ചേക്കുമെന്നാണ് ചെന്നൈയിന് പരിശീലകന് ജോണ്‍ ഗ്രിഗറി നല്കുന്ന സൂചന. പരിക്കിനെ തുടര്‍ന്ന് മൂന്നു മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന മൈല്‍സണ്‍ ആല്‍വ്സിന്റെയും റാള്‍ട്ടെയും തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യും. അവസാന മത്സരത്തില്‍ ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്ന് ഗ്രിഗറി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: