ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ചാവേര്‍ കാര്‍ബോംബാക്രമണമാണ് പുല്‍വാമയിലെ അവന്തിപോരയിലുണ്ടായത്. 18വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ഏറ്റവും ഭീകരമായ ചാവേര്‍ കാര്‍ബോബ് സ്ഫോടനമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ വര്‍ഷം 250 ഭീകരരെയാണ് കശ്മീരില്‍ സൈനിക നടപടികളിലൂടെ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്നാവണം തീവ്രത കൂടിയ ചാവേറാക്രമണത്തിന് ഭീകരര്‍ തയ്യാറെടുത്തതെന്നാണ് സൂചന. രണ്ടുദിവസം മുമ്പ് ലഷ്കര്‍ കമാണ്ടര്‍ അബു മാസിനെ അടക്കം രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായി ചാവേറാക്രമണത്തെ കരുതുന്നു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചതായി കശ്മീര്‍ ഡിജിപി അറിയിച്ചു. ഭീകരര്‍ക്ക് അതിശക്തമായ തിരിച്ചടിക്കായി സൈന്യവും കേന്ദ്രസര്‍ക്കാരും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
78 ബസ്സുകളിലായി 2,547 സിആര്‍പിഎഫ് സൈനികരാണ് ജമ്മുവില്‍ നിന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ കശ്മീരിലേക്ക് നീങ്ങിയത്. ഇതില്‍ സ്ഫോടനത്തില്‍ തകര്‍ന്ന ബസില്‍ 39 സൈനികരുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30ന് ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട വാഹന വ്യൂഹത്തിന് നേര്‍ക്ക് ഉച്ചയ്ക്ക് 3.20ഓടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് അതിവേഗത്തില്‍ ഓടിച്ചെത്തിയ കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ശ്രീനഗറിന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് സംഭവസ്ഥലം. പരിക്കേറ്റവരുടെ നിലയും അതീവ ഗുരുതരമാണ്. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൈനികരെ അടിയന്തിര ശുശ്രൂഷകള്‍ക്ക് വിധേയമാക്കി.
സ്ഫോടനക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ചുള്ള ആത്മഹത്യാ സ്ക്വാഡിന്റെ ചാവേറാക്രമണങ്ങള്‍ക്ക് മാരക പ്രഹരശേഷിയാണുള്ളത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയേറ്റിന് പുറത്ത് നടന്ന ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെടുകയും നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് 2000ല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഫഖ് അഹമ്മദ് ഷാ മാരുതി കാറുമായി ബദാമിബാഗ് കണ്ടോണ്മെന്റിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ചപ്പോള്‍ 15 സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്. 2009 സപ്തംബറില്‍ കാര്‍ ബോംബ് സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റി രണ്ട് സുരക്ഷാ സൈനികരെയും ഒരു സ്ത്രീയെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: