പത്തനംതിട്ട: ശ്രീരാമചന്ദ്രന്റെ യാത്രയെക്കുറിച്ചുള്ള ‘ജന്മഭൂമി’യുടെ പ്രസിദ്ധീകരണം രാമജന്മഭൂമിയില്‍ നിന്നെത്തി സ്വാമി അയ്യപ്പന്റെ ജന്മഭൂമിയില് നിന്ന് പ്രകാശനം ചെയ്യാന്‍ സാധിച്ചത് പുണ്യമായി കരുതുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന് അവസരമൊരുക്കിയ ‘ജന്മഭൂമി’യോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി ഇന്നലെ കേരളത്തിലെത്തിയ യോഗി ആദിത്യനാഥിന്റെ ആദ്യ ചടങ്ങ് ‘ജന്മഭൂമി’ യുടെ ഇംഗ്ളിഷ് പ്രസിദ്ധീകരണമായ ‘മൈ ഇന്ത്യ’യുടെ ‘രാമപഥം’ പതിപ്പിന്റെ പ്രകാശനമായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ളയക്ക് ആദ്യ പ്രതി നല്‍കികൊണ്ടാണ് യോഗി പ്രകാശനം നിര്‍വഹിച്ചത്. ശ്രീരാമന് യാത്ര ചെയ്ത സ്ഥലങ്ങളെല്ലാം ഭാരതീയരെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലങ്ങളാണ്. അത്തരം സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകവും പുണ്യമുള്ളതു തന്നെ. പുണ്യ സ്ഥലങ്ങളെ ബന്ധപ്പെടുത്തി സ്വദേശി ദര്ശന് പരിപാടി മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത് ശ്രദ്ധേയമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഭാരതത്തിന്റെ വൈഭവത്തെ വിവിധ രീതിയില്‍ അവതരിപ്പിക്കാനുള്ള ‘ജന്മഭൂമി’യുടെ പുതിയ സംരംഭമാണ് ‘മൈ ഇന്ത്യ’. വിനോദസഞ്ചാര മേഖലയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമായിരുന്നു ആദ്യത്തേത്. രണ്ടാമത് പുസ്തകമാണിത് ‘രാമപഥം’. ശ്രീരാമന്റെ അയോധ്യ മുതല്‍ ശ്രീലങ്ക വരെയുള്ള യാത്രാ പഥമാണ് ഇതില്‍ വിശദീകരിക്കുന്നത്. ശ്രീരാമന് പിന്നിട്ട സ്ഥലങ്ങളുടെ പുരാണപരവും ചരിത്രപരവുമായ പ്രത്യേകതയും ഇന്നത്തെ അവസ്ഥയും വിനോദസഞ്ചാരകേന്ദ്രമായി മാറ്റാനുള്ള സാഹചര്യവും ഒക്കെ പ്രതിപാദിക്കുന്ന പുസ്തകമാണിത്. 9 സംസ്ഥാനങ്ങളിലായി പടര്‍ന്നുകിടക്കുന്ന ശ്രീരാമന്റെ സഞ്ചാരവഴികളുടെ പൂര്‍ണ്ണ ചിത്രം ലഭിക്കാന്‍ പുസ്തകം സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: