കൊച്ചി: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് വസന്തകുമാര്‍ വയനാട് സ്വദേശി. ചുരത്തിനടത്ത് ലക്കിടിയിലാണ് വീട്. ഫെബ്രുവരി 12നാണ് 15 ദിവസത്തെ അവധിക്ക് ശേഷം വസന്തകുമാര്‍ മടങ്ങിയത്. കശ്മീരില്‍ പോസ്റ്റിങ്ങായിരുന്നു. അതിനിടെയാണ് ഭീകരരുടെ ചതിക്ക് ഇരയായത്.
ചണ്ഡിഗഡില്‍ ആറു വര്‍ഷം സിആര്‍പിഎഫില്‍ സേവനം ചെയ്തിട്ടുള്ള വസന്ത്കുമാര്‍ ആറു മാസം മുമ്പാണ് ആഗ്രയില്‍ 141 ബറ്റാലിയനില്‍ എത്തിയത്. അവിടുന്നാണ് കശ്മീരിലേക്ക് പോയത്. ഭൗതിക ദേഹം എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വലിയ ഭീകരാക്രമണം ആയതിനാലും ഇത്രയേറെ മരണസംഖ്യ ഉള്ളതിനാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും.
ഭാര്യയും അമ്മയും ആറാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുമാണ് വസന്തകുമാറിനുള്ളത്. ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഇന്നലെ വൈകിട്ടാണ് ഭീകരാക്രമണം ഉണ്ടായത്. 2547 ജവാന്മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനുനേരെ ജയ്ഷെ ഭീകരന് ആദില്‍ അഹമ്മദ് ദര് സ്ഫോടകവസ്തു നിറച്ച എസ്.യു.വി. ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു.
സ്ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 2016-ല്‍ ഉറിയിലെ സേനാക്യാമ്ബ് ആക്രമിച്ച് 23 ജവാന്മാരെ വധിച്ച ശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ആള് നാശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: