ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് തീവണ്ടി ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.
വന്ദേ ഭാരത് എക്സ്പ്രസിന്റെ നിര്‍മ്മാണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ എഞ്ചിനീയര്‍മാരോടും ഡിസൈനര്‍മാരോടും നന്ദി പറയുന്നതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയെ മെച്ചപ്പെടുത്തുന്നതിനായി ആത്മാര്‍ത്ഥമായി നാം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേ ഭാരത് എക്സ്പ്രസില്‍ ശതാബ്ദി ട്രെയിനിനേക്കാള്‍ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ന്യൂദല്‍ഹിക്കും വാരാണസിക്കും ഇടയിലുള്ള ദൂരം എട്ട് മണിക്കൂര്‍കൊണ്ട് താണ്ടുന്ന ട്രെയിന്‍ തിങ്കള്‍, വ്യാഴം എന്നിവഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തും.
എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍, യാത്രക്കാര്‍ക്കായി ജിപിഎസ് അധിഷ്ഠിത ദൃശ്യ സംവിധാനം, വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍, സുഖകരമായ സീറ്റുകള്മുതലായവ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാശൗചാലയങ്ങളും ബയോവാക്വമാണ്. ഓരോസീറ്റിലും രണ്ട് തരം ലൈറ്റിംഗ് സംവിധാനമുണ്ട്. ചൂടുംശബ്ദവും ഏറ്റവും കുറഞ്ഞ തോതില്‍ മാത്രം അനുഭവപ്പെടുന്ന ഇന്‍സുലേഷനാണ് ഉപയോഗിച്ചിട്ടുള്ളത്.
16 എയര്‍ കണ്ടീഷന്‍ഡ് കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ രണ്ടെണ്ണം എക്സിക്യൂട്ടീവ് ക്ലാസ്സില്‍ പെട്ടവയാണ്. 1,128 യാത്രക്കാരെയാണ് ട്രെയിനില്‍ ഉള്‍ക്കൊള്ളാനാവുക. 30 ശതമാനം വൈദ്യുതോര്‍ജം ലാഭിക്കാന്‍ കഴിയുന്ന ബ്രേക്കിംഗ് സംവിധാനമാണ്. വേഗത, സുരക്ഷിതത്വം, സേവനം എന്നിവയാണ് ഈ ട്രെയിനിന്റെ മുഖമുദ്രകള്‍. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് 18 മാസംകൊണ്ട് പൂര്‍ണ്ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഈ ട്രെയിനിന് പിന്നിലെശക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: