ന്യൂദല്‍ഹി: അവന്തിപോരയില്‍ 44 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണം അസൂത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദ്( മുഹമ്മദിന്റെ സൈന്യം) കമാന്‍ഡറും അഫ്ഗാനിസ്ഥാന്കാരനുമായ അബ്ദുള്‍ റഷീദ് ഘാസിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍.
അഭ്യന്തര യുദ്ധം ചെയ്ത് ചോരക്കൊതി പിടിച്ച ഈ കൊടും ഭീകരന് ഇംപ്രോവൈസ്ഡ് എക്സ്പ്ളോസീവ് ഡിവൈസ് എന്ന ഐഇഡി ബോംബുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനാണ്. ഡിസംബര്‍ മുതല്‍ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കാണുമെന്നാണ് സൂചന.
പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ, തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിന്റെ മരണവാര്‍ഷികം ഈ മാസം ഒന്‍പതിനായിരുന്നു. ഈ സമയത്ത് വലിയ ഭീകരാക്രമണം നടക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ജെയ്ഷെ സ്ഥാപകന്‍ കൂടിയായ കൊടും ഭീകരന് മൗലാനാ മസൂദ് അസര്‍ ആണ് ഘാസിയെ കശ്മീര്‍ താഴ്വരയിലേക്ക് അയച്ചതെന്നാണ് വിവരം.
ഇയാള്‍ ഡിസംബര്‍ പകുതിയോടെ കശ്മീരില്‍ എത്തിയിട്ടുണ്ട്. ജെയ്ഷ് കമാന്‍ഡര്‍മാരായ തല്‍ഹ, ഉസ്മാന് തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്ക് പകരം വീട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. ഇവര്‍ രണ്ടു പേരും മൗലാന അസറിന്റെ അനന്തരവന്മാരാണ്. ഡിസംബര്‍ 9ന് കശ്മീര്‍ താഴ്വരയില് എത്തിയ ഘാനി മാസാവസാനത്തോടെ പുല്‍വാമയില്‍ എത്തി. നടന്നും പൊതുവാഹനങ്ങളിലുമാണ് ഇയാള്‍ എത്തിയതെന്നാണ് വിവരം.
സംഭവത്തില്‍ അഫ്സല് ഗുരു സ്ക്വാഡിനുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. ചാവേറാക്രമണത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ 100 ഹിന്ദുക്കളായ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നുള്ള സന്ദേശം ജെയ്ഷെ അനുകൂല ടെലഗ്രാം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ഈ സന്ദേശങ്ങളില്‍ അഫ്സല് ഗുരു സ്ക്വാഡിന്റെ അഭിനന്ദനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: