ന്യൂദല്‍ഹി: ചാവേറായിരുന്ന ആദില്‍ അഹമ്മദ് ധര്( കമാന്‍ഡര്‍ വഖാസ്) ഭീകരാക്രമണം നടത്തും മുന്‍പ്, അസറിന്റെ അനന്തരവന്മാരെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിമുഴക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ ഈ വീഡിയോ കണ്ടുകഴിയും മുന്‍പ് ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമെന്നും വീഡിയോയില്‍ പറയുന്നു. ജെയ്ഷയില്‍ ചേരാന്‍ യുവാക്കളോട് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്.
പുല്‍വാമയില്‍ ഭീകരാക്രമണം അഴിച്ചുവിട്ട ചാവേര്‍ ആദില്‍ അഹമ്മദ് ധര് അമേരിക്കയ്ക്കു മേല്‍ താലിബാന് നേടിയ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കൊടും ഭീകരനായിരുന്നു. താലിബാന്റെ വിജയത്തെത്തുടര്‍ന്ന് അഫ്ഗാനില്‍ നിന്ന് യുഎസ് സൈനികര്‍ പിന്‍വാങ്ങിയിരുന്നു.
ഭീകരാക്രമണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ടെലിഗ്രാമുകളില്‍ രണ്ട് വീഡിയോകളാണ് ഭീകരര്‍ ഇട്ടത്. അതിനൊപ്പം ധറിന്റെ ചിത്രവും. ഏഴു മിനിറ്റുള്ള ഒരു വീഡിയോ കശ്മീരി ഭാഷയിലാണ്. രണ്ടാമത്തേത് ഉറുദുവിലും. രണ്ടിലും ധറിന്റെ രക്തസാക്ഷിത്വത്തെ വാഴ്ത്തുകയായിരുന്നു. ജെയ്ഷെ ഭീകരര്‍ നേരത്തെ തയ്യാറാക്കിവച്ചിരുന്ന വീഡിയോയാണിതെന്ന് കരുതുന്നു.
ജമ്മുകശ്മീരിലെ ഗാന്ധി ബാഗിലെ കാക്കപ്പോരയ്ക്കടുത്ത് പുല്‍വാമ സ്വദേശിയാണ് ചാവേറായിരുന്ന ധര്. വഖാസ് കമാന്‍ഡറെന്നും ഇയാളെ വിളിച്ചിരുന്നു. രണ്ട് വീഡിയോകളിലും എം4 തോക്കും ഒരു പിസ്റ്റളും ദേഹത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. എകെ 47 തോക്കാണ് ഇടതു വശത്ത്. വലത്ത് രാത്രിക്കാഴ്ചക്കുള്ള ഉപകരണം പിടിപ്പിച്ച സ്നിപ്പര്‍ തോക്കും. അടുത്ത് പത്ത് ഗ്രനേഡുകളും അത്രയും തിരകളും കാണാം.
ഒരു കൊല്ലം മുന്‍പാണ് ഇയാള്‍ ജെയ്ഷില്‍ ചേര്‍ന്നത്. ഒരു കൊല്ലം കാത്തിരുന്നിട്ടാണ് തനിക്ക് ഈ ദൗത്യം ലഭിച്ചതെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇസ്ളാമിനു വേണ്ടിയുള്ള തന്റെ രക്തസാക്ഷിത്വം ആഘോഷിക്കാന്‍ ഇയാള്‍ കുടുംബത്തോടും കൂട്ടുകാരോടും ബന്ധുക്കളോടും കശ്മീരി യുവാക്കളോടും ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇസ്ളാമിക പ്രാര്‍ഥനകള്‍ ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോയില്‍ മുസ്ളീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്നും യുവാക്കള്‍ ആരെയും പ്രേമിക്കരുതെന്നും പറയുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: