ന്യൂദല്‍ഹി: കശ്മീരിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക്ക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ജെയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കണമെന്നും സ്വന്തം മണ്ണില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിജയ് ഗോഖലെ സ്ഥാനപതിയോട് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ചര്‍ച്ചകള്‍ക്കായി ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
വ്യാപാര രംഗത്ത് പാക്കിസ്ഥാന് നല്കിയ അഭിമതരാജ്യ പദവി (മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) ഇന്ത്യ റദ്ദാക്കി. 1996ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമാക്കുന്നതിനാണ് ഇന്ത്യ ഈ പദവി നല്‍കിയത്. ഇതനുസരിച്ച് പാക്കിസ്ഥാന് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നടപടി സാമ്പത്തികമായും പാക്കിസ്ഥാന് വന്‍ നഷ്ടമുണ്ടാക്കും. വാഗ വഴിയുള്ള ചരക്ക് കടത്തും ഇന്ത്യ നിര്‍ത്തലാക്കി.
ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്ര നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്, മൂന്ന് സേനാ മേധാവികള്‍, ഡയറക്ടര്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീര്‍ സന്ദര്‍ശിച്ച് ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ബുധ്ഗാമിലെ സൈനിക ക്യാമ്പിലെത്തിയ അദ്ദേഹം സൈനികരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ രാജ്നാഥ് സിങ്ങും കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ്ങും ചുമലിലേറ്റി. ജവാന്മാരുടെ ത്യാഗം രാജ്യം മറക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. സൈനികരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തിലാണ് ദല്‍ഹിയിലെത്തിച്ചത്. ദേശീയ അന്വേഷണ ഏജന്‍സിയും കശ്മീരിലെത്തി.
ഭീകരാക്രമണത്തിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധം ഉയര്‍ന്നു. ജമ്മു കശ്മീരില്‍ ഹര്‍ത്താല്‍ ആചരിച്ചു. ജനജീവിതം സ്തംഭിച്ചു. ജമ്മുവില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ദല്‍ഹി ജന്തര്‍ മന്ദിറില്‍ വിഎച്ച്പി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ത്യാ ഗേറ്റില്‍ എബിവിപിയും സന്നദ്ധ സംഘടനകളും മെഴുകുതിരി കത്തിച്ച് ഭീകരതക്കെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലി, വീരേന്ദര്‍ സെവാഗ്, വി.വി.എസ്. ലക്ഷ്മണ്, മുഹമ്മദ് കൈഫ്, ശിഖര്‍ ധവാന്, സുരേഷ് റെയ്ന തുടങ്ങിയവര്‍ അപലപിച്ചു. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: